തിരുവനന്തപുരം :- കോര്‍പറേഷനില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ഊരൂട്ടമ്പലം വാര്‍ഡിലെ സ്ഥാനാര്‍ഥി പിന്മാറി. നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനു തൊട്ടുമുന്‍പ് സ്ഥാനാര്‍ഥി പിന്മാറിയത് സിപിഐ നേതൃത്വത്തിനെ വെട്ടിലാക്കി. എൻ.ജോസ് എന്ന സ്ഥാനാര്‍ഥിയാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്മാറുകയാണെന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്. ജോസുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും മത്സരത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പ്രദേശിക സിപിഐ നേതാക്കൾ പറഞ്ഞു.

ഊരൂട്ടമ്പലം സീറ്റ് ഇത്തവണ സിപിഎമ്മില്‍ നിന്ന് സിപിഐ ഏറ്റെടുത്തതാണ്. ഇവിടെ സ്ഥാനാര്‍ഥിയായി ജോസിനെ നിശ്ചയിച്ച് പ്രചാരണം ആരംഭിക്കുകയും ചെയ്തു. നാമനിര്‍ദേശപത്രിക കൊടുക്കാനിരിക്കെയാണ് ജോസിന്റെ പിന്മാറ്റം. രാഷ്ട്രീയത്തിന്റെ ദുരൂഹതകള്‍ അറിയില്ലായിരുന്നുവെന്ന് ജോസിന്റെ കുറിപ്പില്‍ പറയുന്നു. അതറിഞ്ഞപ്പോള്‍ സ്ഥാനാര്‍ഥി ആകേണ്ടിയിരുന്നില്ല എന്ന നിഗമനത്തിലേക്ക് എത്തിച്ചേരേണ്ടി വന്നു. പൊതുസമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത രാഷ്ട്രീയ രംഗത്ത് ലഭിക്കുന്നില്ല എന്നതു വലിയ തിരിച്ചറിവാകുന്നു. ഒരാള്‍ക്ക് ഒറ്റയ്ക്കൊരു യുദ്ധം ജയിക്കാന്‍ കഴിയില്ല. സീറ്റ് ഏറ്റെടുത്തതില്‍ സിപിഎമ്മില്‍ അമര്‍ഷമുണ്ട്. ഇത്തരം കാര്യങ്ങള്‍ വലിയ സമ്മര്‍ദത്തിന് ഇടയാക്കുന്നുവെന്നും ജോസ് കുറിപ്പിൽ പറയുന്നു.




