തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എൻജീനിയറിങ് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. കോളജിൽ ഉടമയുടെ മൊബാൾ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുൾ അസീസിൻ്റേതെന്ന് പൊലീസ് സംശയിക്കുന്നത്.
സ്ഥലത്ത് പൊലീസും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. നിർമാണം നടക്കുന്ന ഹാളിനുള്ളിലാണ് മൃതദേഹം കിടക്കുന്നത്.
കോളേജ് ഉടമയായ അസീസിന് കടബാധ്യതയുള്ളതായാണ് നാട്ടുകാർ പറയുന്നത്. കടം വാങ്ങിയവർ പണം തിരികെ ആവശ്യപ്പെട്ട് ഇന്നലെ ഉൾപ്പെടെ ബഹളം ഉണ്ടാക്കിയിരുന്നതായി ആളുകൾ പറയുന്നുണ്ട്. ഇന്നലെ കോളേജ് പരിസരത്ത് അസീസിനെ കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. കൂടുതൽ പരിശോധനയ്ക്കുശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാനാകുവെന്നും പൊലീസ് പറഞ്ഞു.