കോഴിക്കോട് :- കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡിഷണല്‍ ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ. അഡിഷണല്‍ ജില്ലാ ജഡ്ജി എം ശുഹൈബിനെയാണ് സസ്പെൻഡ് ചെയ്തത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് നടപടി. ജഡ്ജിയുടെ മോശം പെരുമാറ്റം സംസ്ഥാനത്തെ ജുഡീഷ്യല്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ സാരമായി ബാധിച്ചതായും കമ്മിറ്റി വിലയിരുത്തി.
കോഴിക്കോട് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നടപടി. കോടതി വളപ്പിനുള്ളില്‍ നടന്ന സംഭവത്തെ വളരെ ഗൗരവത്തോടുകൂടിയാണ് കമ്മിറ്റി സമീപിച്ചത്. അതേസമയം ജില്ലാ ജഡ്ജി ജീവനക്കാരിയെയും ജില്ലാ അഡിഷണല്‍ ജഡ്ജി ശുഹൈബിനേയും ചേമ്പറിലേക്ക് വിളിച്ചുവരുത്തി പരാതി ഇല്ലെന്ന് ജീവനക്കാരിയെക്കൊണ്ട് പറയിപ്പിച്ചിരുന്നു.
തുടർന്ന് അഡിഷണല്‍ ജില്ലാ ജഡ്ജി എം ശുഹൈബിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ കോടതിയില്‍ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. ജില്ലാ അഡിഷണല്‍ ജഡ്ജി ശുഹൈബ് ജീവനക്കാരിയോട് വാക്കാല്‍ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇത്തരത്തിലുള്ള വീഴ്ചകൾ ഉണ്ടാകാതിരിക്കേണ്ടതിനേകുറിച്ചും. കോടതിയുടെ വിശ്വാസ്യതയെയും മാന്യതയും കാത്തുസൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നു.