കോട്ടയം: ജില്ലയിലെ ശുദ്ധജല സ്രോതസ്സുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വർദ്ധിക്കുന്നു.
മീനച്ചിലാർ, മണിമലയാർ, കൊടൂരാർ എന്നിവയുടെ നീർത്തട പ്രദേശങ്ങളിലെ 120 കിണറുകളിൽ നടത്തിയ പരിശോധനയിൽ 67 ശതമാനത്തിലും സെപ്റ്റിക് മാലിന്യത്തിന്റെ സാന്നിധ്യം ഉറപ്പാക്കുന്ന ഫീക്കൽ കോളിഫോം, ഇ-കോളി ബാക്ടീരിയകളെ കണ്ടെത്തി.
പാലാ, ഏറ്റുമാനൂർ, നീണ്ടൂർ, മീനടം, പുതുപ്പള്ളി, കോട്ടയം, കറുകച്ചാൽ, പാമ്പാടി, പള്ളിക്കത്തോട്, വാഴൂർ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ നിന്നാണ് സാപിളുകൾ ശേഖരിച്ചത്. നീണ്ടൂരിൽ മാത്രമാണ് വെള്ളത്തിൽ അമ്ലത കണ്ടെത്തിയത്. ഇവിടെ ഇരുമ്പിന്റെ അംശവും കൂടുതലാണ്.
വിവരങ്ങൾ ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള സമയത്ത് കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്.