സിനിമ, നാടക, സീരിയൽതാരം മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു. പത്തൊന്‍പതാമത്തെ വയസില്‍ നാടക രംഗത്തിലൂടെയാണ് മീന ഗണേഷ് അഭിനയ രംഗത്ത് എത്തുന്നത്. 1976 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്. സംസ്കാരം വൈകിട്ട് ഷൊര്‍ണൂര്‍ ശാന്തി തീരത്ത് നടക്കും.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലാണ് ആദ്യം ശ്രദ്ധേയമായ വേഷം ചെയ്തത്. ആദ്യ സിനിമ പിഎ ബക്കറിന്റെ മണി മുഴക്കം ആയിരുന്നു. തുടർന്ന് നന്ദനം, കരുമാടികുട്ടന്, മീശ മാധവൻ തുടങ്ങിയ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. നാടക രംഗത്ത് നിരവധി പുരസ്കാരങ്ങളും നടി നേടിയിരുന്നു. എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളുടെ നാടകത്തില്‍ മീന പ്രവൃത്തിച്ചിട്ടുണ്ട്.
നിരവധി ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് മീനയ്ക്ക് പക്ഷാഘാതം വന്നിരുന്നു. മറ്റുള്ളവരുടെ സഹായത്താലാണ് അവസാന സമയത്ത് സീരിയല്‍ സിനിമ ഷൂട്ടിങ് ലൊക്കേഷനുകളില്‍ എത്തിയത്. രക്ത സമ്മര്‍ദ്ദത്തിന്റെ പ്രശ്നങ്ങള്‍ മീനയെ അലട്ടിക്കൊണ്ടിരുന്നു. നാടക പ്രവർത്തകനായിരുന്ന എഎന്‍ ഗണേശായിരുന്നു ഭർത്താവ്. സംവിധായകന് മനോജ് ഗണേഷ്, സംഗീത എന്നിവര്‍ മക്കളാണ്.