തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ. വിധവാ പെൻഷൻ കൈപ്പറ്റുന്നവർ പുനർവിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാർഡ് അംഗത്തിൽ നിന്നും വാങ്ങി സമർപ്പിക്കണമെന്ന നിർദേശം ചില തദ്ദേശസ്ഥാപനങ്ങൾ നൽകിയിട്ടുണ്ട്. ഒരു ഗഡുപെൻഷനാണ് സർക്കാർ അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്കു സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്തിരുന്നു. ഈ സർക്കാർ വന്നശേഷം 33,000 കോടിയോളം രൂപയാണു
പെൻഷൻ വിതരണത്തിനായി അനുവദിച്ചതെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു. സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിക്ക് ആവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം.
62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്നത്. കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക് ലഭിക്കുന്നത് 1600 രൂപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനമാണ് കണ്ടെത്തുന്നത്. കേന്ദ്ര സർക്കാർ വിഹിതത്തിൽ 2023 ജൂലൈ മുതലുള്ള 400 കോടിയോളം രൂപ ഒക്ടോബർ വരെ കുടിശികയുണ്ടെന്നും ധനമന്ത്രി അറിയിച്ചു.