തുർക്കി :- മൃഗഡോക്ടർമാരെയും നെറ്റിസണ്‍സിനെയും അമ്പരപ്പിച്ച ഹൃദയസ്പർശിയായ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് തുർക്കിയില്‍ നിന്നാണ്. ജനുവരി 13 -ന് ബെയ്ലിക്ദുസു ആല്‍ഫ വെറ്ററിനറി ക്ലിനിക്കിലാണ് സംഭവം. അമ്മനായ തൻ്റെ നായ്ക്കുട്ടിയെ വായില്‍ കടിച്ചുപിടിച്ചുകൊണ്ട് സഹായത്തിനായി നേരെ വെറ്ററിനറി ക്ലിനിക്ക് ലക്ഷ്യമാക്കി ഓടിയെത്തുകയായിരുന്നു. ഒരുപക്ഷേ അത് ആദ്യം ഓടിക്കയറിയ കെട്ടിടം ഒരു വെറ്ററിനറി ക്ലിനിക്ക് തന്നെ ആയതാവാം. എന്തായാലും, തന്റെ കുഞ്ഞിനെ രക്ഷിക്കാനായി ഈ അമ്മനായ നടത്തിയ ശ്രമം ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. ഭാഗ്യവശാല്‍, അമ്മയുടെ പരിശ്രമം ഫലം കണ്ടു.
നായ്ക്കുട്ടിയെ വെറ്ററിനറി സംഘം പരിശോധിച്ചു. തെരുവിലെ ഒരു ചവറ്റുകൊട്ടയില്‍ നിന്നുമാണ് മരണാസന്നനിലയില്‍ കിടന്ന തന്റെ കുഞ്ഞിനെ ഈ അമ്മ വീണ്ടെടുത്തത് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നായ്ക്കുട്ടിയും അമ്മയും ക്ലിനിക്കില്‍ സുഖമായിരിക്കുന്നതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അമ്മനായയുടെ വരവിനോട് പെട്ടെന്ന് പ്രതികരിച്ച വെറ്റിനറി ആശുപത്രിയിലെ ജീവനക്കാരെ മൃഗഡോക്ടർ ബച്ചുറല്‍പ് ഡോഗൻ അഭിനന്ദിച്ചു. ആദ്യം തങ്ങള്‍ അത്ഭുതപ്പെട്ടു പോയെന്നും ഒരു നിമിഷത്തേക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ അമ്പരന്നു നിന്നുവെന്നുമാണ് നായക്കുട്ടിയെ ആദ്യം പരിചരിച്ച ജീവനക്കാരൻ അമീർ പറയുന്നത്.
നായക്കുട്ടി ഐസ് പോലെ തണുത്ത അവസ്ഥയിലായിരുന്നുവെന്നും എന്നിരുന്നാലും, സൂക്ഷ്മപരിശോധനയില്‍, ചെറിയ ഹൃദയമിടിപ്പ് കണ്ടെത്താൻ കഴിഞ്ഞു എന്നും അമീർ സാക്ഷ്യപ്പെടുത്തുന്നു. തുടർന്ന് വേഗത്തില്‍ നടത്തിയ ഇടപെടലുകളായിരുന്നു നായക്കുട്ടിയുടെ ജീവൻ തിരിച്ചുപിടിക്കാൻ തങ്ങളെ സഹായിച്ചതെന്ന് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്ടർ ഡോഗൻ വ്യക്തമാക്കി.