പത്തനംതിട്ട: കോന്നി നവദമ്പതിമാരായ പ്രമാടം മല്ലശ്ശേരി വട്ടക്കുളഞ്ഞി പുത്തേതുണ്ടിയിൽ വീട്ടിൽ നിഖിൽ ഈപ്പൻ മത്തായി(29), ഭാര്യ അനു ബിജു(26), നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ(64), അനുവിന്റെ അച്ഛൻ മല്ലശ്ശേരി തെങ്ങുംകാവ് പുത്തൻവിള കിഴക്കേതിൽ ബിജു പി. ജോർജ് (51) എന്നിവരാണ് ഞായറാഴ്ച പുലർച്ചെ കാറപകടത്തിൽ മരിച്ചത്.
മല്ലശേരിയിലെ രണ്ട് കുടുംബങ്ങളുടെ സന്തോഷമാണ് ഒരു ദിവസം കൊണ്ട് പൊലിഞ്ഞുപോയത്. മധുവിധു ആഘോഷിക്കുന്നതിനായി വിദേശത്തേക്ക് പോയ മക്കളെ തിരികെ വിളിക്കാൻ പോയ പിതാക്കൻമാരും തിരിച്ചെത്തിയ മക്കളും നഷ്ടപ്പെട്ടതിന്റെ ഞെട്ടൽ മാറാതെയാണ് ഇരു കുടുംബങ്ങളും. എട്ട് വർഷത്തെ പ്രണയം. 15 ദിവസം മുൻപ് വിവാഹം.
നിഖിലിന്റെയും അനുവിന്റെയും വേർപാട് നാടിന്റെ നെഞ്ചുലച്ചു. മരിച്ച നാല് പേരുടെയും സംസ്കാരം ബുധനാഴ്ചയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. സ്വപ്നം കണ്ട ജീവിതത്തിലേക്ക് ഇരുവരും ഒന്നിച്ച് യാത്ര ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. എല്ലാ സന്തോഷങ്ങളെയും കവർന്നാണ് ഇന്നത്തെ പ്രഭാതം കടന്നുപോയത്.
മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്ന് തിരികെയുള്ള വരവ് രണ്ട് കുടുംബങ്ങളെയാണ് തീരാ കണ്ണീരിലാഴ്ത്തിയത്. നിഖിലിനെയും അനുവിനെയും തിരികെ വിളിക്കാനാണ് എയർപോർട്ടിലേക്ക് മത്തായി ഈപ്പനും ബിജു ജോർജും യാത്രയായത്. തിരികെ വന്നത് നാല് പേരുടെയും ചേതനയറ്റ ശരീരങ്ങളാണ്.
നവംബർ 30ന് ആയിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം. എട്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. നാളെ അനുവിന്റെ പിറന്നാൾ ദിനമാണ്. ഒന്നിച്ചുള്ള ജന്മദിനം ആഘോഷിക്കാൻ കാത്തുനിൽക്കാതെ ഇരുവരും ഒരുമിച്ച് വിടവാങ്ങി. കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖിൽ അനുവിനെയും കൂട്ടി ജനുവരിയിൽ തിരിച്ചുപോകാനിരിക്കേയാണ് അപകടം ഇരുവരെയും കവർന്നത്.