തിരുവനന്തപുരം, പൂന്തുറ : പോലീസുകാരനെ പൂന്തുറയിലുള്ള സ്റ്റാഫ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി. പാറശാല പരശുവയ്ക്കൽ മേലെ പുത്തൻവീട്ടിൽ പുതിയറവിളാകത്തിൽ കൃഷ്ണൻകുട്ടിയുടെയും സരസ്വതിയുടെയും മകനായ മദനകുമാർ (38) ആണ് മരിച്ചത്.
പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കോട്ടേഴ്സിലെ C – 2 ലുള്ള മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
തിങ്കളാഴ്ച രാവിലെ കനത്ത ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് ക്വാർട്ടേഴ്സിൽ ഉള്ളവർ പൂന്തുറ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് മദനകുമാറിനെ മരിച്ച നിലയിൽ കണ്ടത്. പൂന്തുറ എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ പോലീസ് പറഞ്ഞു.
പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം പാറശ്ശാലയിലെ വീട്ടിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റിൻ്റെ നോർത്ത് മേഖലയിലായിരുന്നു മദനകുമാർ ജോലി ചെയ്തിരുന്നത്. മദനകുമാർ കഴിഞ്ഞ ആറുമാസത്തോളമായി ജോലിക്ക് പോകാതെ അവധിയെടുത്ത് കോർട്ടേഴ്സിൽ കഴിയുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. പൂന്തുറ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.