തിരുവനന്തപുരം : സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു. അരി ഉള്‍പ്പെടെയുള്ള പലചരക്ക് സാധനങ്ങള്‍, പാചകവാതകം, പച്ചക്കറികള്‍, ഇന്ധനം എന്നിവയുടെ വില വർധന തിരിച്ചടി ആയതോടെ ആണ് വില വർദ്ധനവ് എന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. വിവിധ ഹോട്ടല്‍ അസോസിയേഷനുകളുടെ നിർദ്ദേശ പ്രകാരമാണ് വില വർദ്ധനവ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
കാപ്പിയ്ക്കും, ചായയ്ക്കും ഉള്‍പ്പെടെയാണ് വില വർദ്ധിച്ചിരിക്കുന്നത്.മധ്യകേരളത്തിലെ സാധാരണ ഹോട്ടലുകളില്‍ ഉള്‍പ്പെടെ ഈ മാസം ഒന്ന് മുതല്‍ വില വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്. ഇതോടെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചാല്‍ പതിവായി നല്‍കുന്നതില്‍ നിന്നും ഇരട്ടി തുക നല്‍കണം.
സാധാരണ ഹോട്ടലുകളില്‍ ചായയ്ക്ക് 10 രൂപയായിരുന്നു നേരത്തെയുണ്ടായിരുന്നത്. എന്നാല്‍ ഇത് ഇപ്പോള്‍ 13 ആയി. 15 രൂപ വരെയാണ് ചില ഹോട്ടലുകളില്‍ വാങ്ങുന്നത്. കാപ്പിയ്ക്ക് 20 രൂപവരെയാണ് വാങ്ങുന്നത്. പൊറോട്ട, ചപ്പാത്തി, അപ്പം, ഇഡലി, ദോശ എന്നിവയ്ക്ക് 13 രൂപ മുതലാണ് ഹോട്ടലുകള്‍ ഈടാക്കുന്നത്.
പലഹാരങ്ങള്‍ക്കൊപ്പം ഫ്രീ ആയി ലഭിച്ചിരുന്ന ഗ്രേവിയ്ക്ക് ഇനി മുതല്‍ പണം നല്‍കേണ്ട സാഹചര്യവും ഉണ്ട്. 20 രൂപയാണ് ഗ്രേവിയ്ക്ക് നല്‍കേണ്ടിവരുക. 30 രൂപവരെയുണ്ടായിരുന്ന മുട്ടക്കറി 40 രൂപയാക്കി. മസാലദോശയ്ക്ക് 80 രൂപ നിരക്കാണ് ഈടാക്കുന്നത്. ഊണിനും 80 ആക്കി. മീൻ വിഭവങ്ങളുടെയും ഇറച്ചി വിഭവങ്ങളുടെയും വിലയും ഉയർന്നിട്ടുണ്ട്.
മൂന്ന് വർഷങ്ങള്‍ക്ക് ശേഷമാണ് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വർദ്ധിപ്പിക്കുന്നത്. ജീവനക്കാർക്ക് ഉയർന്ന കൂലിയുള്‍പ്പെടെ നല്‍കണം. ഇതെല്ലാം കണക്കിലെടുത്താണ് ഭക്ഷണത്തിന്റെ വില വർദ്ധിപ്പിച്ചത് എന്നും ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കുന്നു.