തൃശ്ശൂർ : നഗരത്തിൽ പാറമേക്കാവ് ക്ഷേത്രത്തിനു സമീപമുള്ള ജവാൻ ഹോട്ടൽ രാത്രി ഏഴരയ്ക്ക് അടയ്ക്കും. ലൈറ്റ് അണച്ചാലുടൻ ക്ഷേത്രക്കുളത്തിൽ നിന്ന് വരിവരിയായി ആമകളെത്തും. ഹോട്ടലിന് പുറത്ത് നിലത്ത് ഇലയിൽ വെച്ചിരിക്കുന്ന ഉപ്പുമാവും വടയും പഴംപൊരിയും വേണ്ടുവോളം കഴിച്ച് വരിതെറ്റാതെ മടങ്ങും.
നാലഞ്ചു മാസം മുൻപേ സി സി ടി വി ദൃശ്യത്തിലാണ് രാത്രി ആമകൾ എത്തുന്നത് കണ്ടതെന്ന് ഹോട്ടൽ ഉടമ താണിക്കുടം സ്വദേശി സന്തോഷ് പറയുന്നു. ‘ പിറ്റേന്ന് മുതൽ ഇലയിൽ ആഹാരം വെച്ച് തുടങ്ങി അതോടെ ഏഴരയ്ക്കും എട്ടിനും ഇടയിൽ ആമക്കൂട്ടം എത്തിത്തുടങ്ങി. ദിവസവും എണ്ണത്തിൽ വ്യത്യാസമുണ്ടാകും 10 എണ്ണം വരെ മിക്ക ദിവസവും വരും.
ക്ഷേത്രക്കുളത്തിൽ നിന്ന് 50 മീറ്റർ അകലെയാണ് ഹോട്ടൽ. ആദ്യനാളുകളിൽ ആൾക്കാരെയും വെളിച്ചവും ആമകൾക്ക് പേടിയായിരുന്നു. ഇപ്പോഴത് മാറി. ആമകൾ വരുന്നതും ഭക്ഷണം കഴിക്കുന്നതും കാണാൻ അനേകം പേർ എത്താറുണ്ട്. ഹോട്ടൽ ഉടമ സന്തോഷ് ഇന്ത്യൻ സേനയിൽ നിന്ന് വിരമിച്ച ആളാണ് അതിനാലാണ് ഹോട്ടലിന് ജവാൻ എന്ന് പേരിട്ടിരിക്കുന്നത്.