ബാംഗ്ളൂരു : സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിതബന്ധം കണ്ടെത്തിയതിന്റെ പേരില്‍ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. പ്രതിയായ ധനഞ്ജയ എന്ന ജയും കൊല്ലപ്പെട്ട വിജയ് കുമാറും ബാല്യകാല സുഹൃത്തുക്കളായിരുന്നു. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിച്ചിരുന്ന വിജയ് ആശയെ വിവാഹം കഴിച്ചത് 10 വർഷം മുൻപാണ്. കാമാക്ഷിപാളയത്തിലാണ് ദമ്പതികൾ താമസിച്ചിരുന്നത്.
ഭാര്യക്ക് തൻ്റെ സുഹൃത്തുമായി പ്രണയബന്ധമുണ്ടായിരുന്നെന്ന് അടുത്തിടെയാണ് വിജയ് കണ്ടെത്തിയത്. ഇത് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയായിരുന്നു. ഇതിനിടെ ഒരു ദിവസം ഭാര്യയെ സുഹൃത്തിനൊപ്പം കണ്ടെത്തിയതോടെ വിജയ്‌യുടെ നിയന്ത്രണം വിട്ടു, പിന്നീട് രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങളും കണ്ടെത്തി. പ്രണയബന്ധം അവസാനിപ്പിക്കാനായി വിജയ് ഭാര്യയോടൊപ്പം കടബഗെരെക്ക് സമീപം മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറ്റി. എന്നാൽ വീട് മാറിയിട്ടും, അവർ തമ്മിലുള്ള ബന്ധം തുടർന്നു എന്നാണ് ഉയരുന്ന ആരോപണം.
കൊലപാതകം നടന്ന ദിവസം വൈകുന്നേരം വരെ വിജയ് വീട്ടിലുണ്ടായിരുന്നതായി പൊലീസ് പറയുന്നു. പിന്നീട് മച്ചോഹള്ളിയിലെ ഡി ഗ്രൂപ്പ് ലേഔട്ട് പ്രദേശത്ത് വിജയിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശയും ധനഞ്ജയയും വിജയിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് പോലീസ് സംശയിക്കുന്നു.
കാമുകനൊത്ത് ജീവിക്കാനായി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ആശയും കൂട്ടുനിന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മദനായകൻഹള്ളി പോലീസ് ആശയെ കസ്റ്റഡിയിലെടുത്തു. നിലവിൽ ഒളിവിലുള്ള ധനഞ്ജയയെ പിടികൂടാൻ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.