പാലാ : ബംഗളൂരുവിൽ നിന്നും കരൂർ പഞ്ചായത്തംഗത്തിന് വാട്സാപ്പ് കോള്‍. സ്ക്രീനില്‍ തെളിഞ്ഞത് ഡി.എസ്.പി വിക്രം എന്ന പേരും പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിലുള്ള ചിത്രവും. മയക്കുമരുന്ന് കൈവശം വച്ചതിന് താങ്കളുടെ മകളെയും രണ്ട് സുഹൃത്തുക്കളെയും ബാംഗ്ലൂർ പൊലീസ് പിടികൂടിയിരിക്കുന്നു. 25 ലക്ഷം രൂപ തന്നാല്‍ വിട്ടയ്ക്കാം. മകളോട് സ്നേഹമുണ്ടെങ്കില്‍ ഉടൻ പണം അയയ്ക്കണമെന്നും ഫോണിലൂടെ ഓഫീസറുടെ നിർദേശവും എത്തി.
ഞെട്ടിത്തരിച്ച് നില്ക്കുന്നതിനിടയില് അടിയന്തിരമായി 50,000 രൂപ ആവശ്യപ്പെട്ട് മെമ്പർക്ക് വീണ്ടും കോള്‍. തനിക്ക് മകളോട് സംസാരിക്കണമെന്ന് മെമ്പർ ആവശ്യപ്പെട്ടപ്പോള്‍ പൊലീസ് ജീപ്പിലെ അലാറവും ഒരു പെണ്‍കുട്ടിയുടെ കരച്ചിലും കേള്‍പ്പിച്ചു. കരച്ചില് ശബ്ദം കേട്ടപ്പോള്‍ അത് തന്റെ മകളല്ലെന്ന് മെമ്പർ ഉറപ്പിച്ചു.
ഉടൻ മകളെ വിളിച്ചപ്പോള്‍ താൻ ഹോസ്റ്റലിലുണ്ടെന്നും ഒരു പ്രശ്നവുമില്ലെന്ന് മറുപടിയും. ഇതോടെ ഒന്നാംതരം തട്ടിപ്പില്‍ നിന്ന് താൻ രക്ഷപെട്ടെന്ന് മെമ്പർക്ക് മനസിലായി. മകള്‍ ബാംഗ്ലൂരില്‍ ഏത് സ്ഥാപനത്തിലാണ് പഠിക്കുന്നതെന്നും മകളുടെ പേരും മനസിലാക്കിയായിരുന്നു തട്ടിപ്പെന്നും മെമ്പർ പറയുന്നു. സൈബർ തട്ടിപ്പുകാരുടെ ഏറ്റവും പുതിയ രീതിയാണ് ഇത്തരത്തിലുള്ള വ്യാജ ഫോൺ കോളുകൾ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിരവധി ആളുകളാണ് ഈ ചതിക്ക് ഇരയാക്കപ്പെട്ടിട്ടുള്ളത്.