നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമർശ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ.
ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം. വ്യവസ്ഥകള്‍ നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.
കാക്കനാട് ജയിലിലായിരുന്നു ബോബി ചെമ്മണ്ണൂർ കഴിഞ്ഞിരുന്നത്. ഹണിറോസിനെതിരായി ജാമ്യഹർജിയില്‍ പറഞ്ഞകാര്യങ്ങള്‍ ബോബി ചെമ്മണ്ണൂർ പിൻവലിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് ആറാംനാളാണ് ബോബി ചെമ്മണ്ണൂർ പുറത്തേക്ക് വരുന്നത്. ജയിലില്‍നിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണ്ണൂർ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഹർജി വായിക്കുമ്പോള്‍ തന്നെ ബോബി ചെമ്മണ്ണൂർ ഹണി റോസിനെതിരെ നടത്തിയ ചില പ്രയോഗങ്ങളില്‍ കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ഈ പരാമർശങ്ങളെല്ലാം പിൻവലിക്കുകയാണെന്ന് ബോബിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള കോടതിയെ അറിയിച്ചു.
തുടർന്ന് ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് കോടതി നിലപാടെടുത്തു. ഇദ്ദേഹത്തെ പോലീസിന്റെ കസ്റ്റഡിയില്‍ ആവശ്യമില്ല എന്നതായിരുന്നു ഇതിന് കാരണം. ഈ കേസില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്ന് കോടതി വിലയിരുത്തി. കൂടാതെ മൂന്നുവർഷം മാത്രം ജയില്‍ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ബോബിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് ആറുദിവസമായി ജയിലില്‍ തുടരുന്ന ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കുന്നതിന് മറ്റുതടസങ്ങളില്ല എന്നും കോടതി വ്യക്തമാക്കി.
അതേസമയം ജാമ്യഹർജി പരിഗണിക്കവേ ബോബി ചെമ്മണ്ണൂരിന്റെ ചില ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു. ഇതില്‍ പ്രോസിക്യൂഷൻ നല്‍കിയതും പ്രതിഭാഗം നല്‍കിയതും ഉള്‍പ്പെടുന്നുണ്ട്. എന്തിനുവേണ്ടിയാണ് ഈ മനുഷ്യൻ ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നാണ് തുടർന്ന് കോടതി ചോദിച്ചത്. ബോബി ചെമ്മണ്ണൂർ നടത്തിയത് ദ്വയാർത്ഥ പ്രയോഗമാണെന്ന് കോടതി തുറന്നുപറഞ്ഞു. ഇതൊന്നും പൊതുസമൂഹത്തില്‍ പറയേണ്ട കാര്യങ്ങളല്ല. ഇത്തരം പ്രവർത്തികളോട് ഒരുതരത്തിലുമുള്ള യോജിപ്പില്ല. ബോബിയെ ചടങ്ങില്‍ എതിർക്കാതിരുന്നത് അവരുടെ മാന്യത കൊണ്ടാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹണി റോസിനെ മോശമാക്കാൻ ബോബി ബോധപൂർവം ശ്രമിച്ചെന്നാണ് കോടതിയില്‍ സർക്കാർ വാദിച്ചത്. അദ്ദേഹം തുടർച്ചയായി അശ്ലീല പരാമർശങ്ങള്‍ നടത്തി. ബോബിയുടെ ശിക്ഷ സമൂഹത്തിന് സന്ദേശമാകണം. കുന്തി ദേവി പ്രയോഗം തെറ്റായ ഉദ്ദേശത്തോടെയാണ് ബോബി നടത്തിയത്. ബോബി ചെമ്മണ്ണൂരിന്റെ റിമാൻഡിലൂടെ സമൂഹത്തിന് വ്യക്തമായ സന്ദേശം ലഭിച്ചുവെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു.