കൊച്ചി: മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ പിടികൂടാൻ കെഎസ്ആർടിസി നടത്തിയ ബ്രത്ത് അനലൈസർ ടെസ്റ്റിന് വിധേയരായവരെല്ലാം ഫിറ്റ്. കോതമംഗലം ഡിപ്പോയിൽ ആണ് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വനിതാ ജീവനക്കാർ ഉൾപ്പെടെ മദ്യപിച്ചെന്ന റിസൾട്ട് ലഭിച്ചത്. പരിശോധനയ്ക്ക് ഉപകരണവുമായി എത്തിയ സംഘം ഊതി നോക്കിയപ്പോഴും ഫലം പോസിറ്റീവ് തന്നെയായിരുന്നു. പകുതിയോളം ജീവനക്കാരെ പരിശോധിച്ചതിനുശേഷമാണ് മെഷീൻ ഇങ്ങനെ കാണിച്ചു തുടങ്ങിയത്. സംശയം തോന്നി കൂടുതൽ പരിശോധന നടത്തിയതോടെയാണ് മെഷീന് തകരാറാണെന്ന് വ്യക്തമായത്. ഇതോടെ പരിശോധന ഉപേക്ഷിച്ച് സംഘം മടങ്ങുകയും ചെയ്തു. ഡിപ്പോയിൽ ഇന്ന് ജോലിയിലുണ്ടായിരുന്ന ആരും മദ്യപിച്ച് ജോലിക്ക് എത്തിയിരുന്നില്ല.
മദ്യപിച്ച് ജോലിക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നു എന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് ബ്രത്ത് അനലൈസർ ടെസ്റ്റ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചത്. കണ്ടക്ടർമാരെയും ഡ്രൈവർമാരെയുമാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്. ഡ്യൂട്ടിക്കെത്തുന്ന വനിതകൾ ഒഴികയുള്ള മുഴുവൻ ജീവനക്കാരെയും പരിശോധിച്ചു മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്ന നിർദ്ദേശം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പുറപ്പെടുവിച്ചിരുന്നു.
രാവിലെ ഡ്യൂട്ടിക്കായി ഡിപ്പോയിൽ എത്തുമ്പോൾ മാത്രമാണ് പരിശോധന ഉള്ള വിവരം ജീവനക്കാർ അറിയുന്നത്. തലേദിവസം മദ്യപിച്ചിരുന്നാലും ടെസ്റ്റിൽ പരാജയപ്പെടും. അതിനാൽ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഡ്യൂട്ടിക്ക് എത്താത്തവരും ഡിപ്പോയിൽ എത്തിയവർ തന്നെ പരിശോധനയ്ക്ക് വിധേയരാകാതെ കടന്നുകളയുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പരാജയപ്പെട്ട നിരവധി പേർക്കെതിരെ ഇതിനകം ശിക്ഷ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാർ പരിശോധന പേടിച്ച് ഡ്യൂട്ടിക്ക് എത്താത്തത് കെ എസ് ആർ ടി സി ക്ക് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിനും ഇടയാക്കിയിരുന്നു.
പരിശോധന നിർബന്ധമാക്കിയതോടെ ജീവനക്കാർക്കിടയിലെ മദ്യപാനശീലം കുറഞ്ഞുവരുന്നതായും അപകടങ്ങൾ കുറഞ്ഞുവരുന്നതായി ഗതാഗത മന്ത്രി പറയുന്നു.