കാസർഗോഡ് : ഹണി ട്രാപ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും ഉപയോഗിച്ചെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. കാസർഗോഡ് ജില്ലാ പോലീസ് മേധാവിയോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രുതിയുടെ തട്ടിപ്പ് വിവരങ്ങൾ അന്വേഷിച്ച ബന്ധുവിനെയും, പോലീസ് ഉദ്യോഗസ്ഥനെയും പോക്സോ കേസിൽ കുടുക്കിയിരുന്നു. തന്റെ തട്ടിപ്പ് മനസ്സിലാക്കുന്നവരെ ശ്രുതി ചന്ദ്രശേഖരൻ പോക്സോ കേസിൽ കൊടുക്കും. ഇതിനായി മക്കളെ ദുരുപയോഗം ചെയ്യുന്നു എന്നാണ് വിവരം.
കുട്ടികൾക്കുള്ള വിദ്യാഭ്യാസം യുവതി നിഷേധിക്കുന്നതായും പരാതിയുണ്ട്. കാസർഗോഡ് നഗരത്തിലെ സ്കൂളിൽ ഈ അധ്യായന വർഷം രണ്ട് കുട്ടികൾക്കും അഡ്മിഷൻ എടുത്തെങ്കിലും ആകെ മൂന്ന് ദിവസമാണ് ഇവർ ക്ലാസിൽ എത്തിയത്. ഇക്കാര്യം അന്വേഷിക്കുമ്പോൾ കൃത്യമായ മറുപടി ഇല്ലെന്നാണ് അധ്യാപകരും ചൂണ്ടിക്കാട്ടുന്നത്. കോട്ടയത്തും സമ്മാനമായ തട്ടിപ്പ് ശ്രുതി ചന്ദ്രശേഖരൻ നടത്തിയിട്ടുണ്ട്. ശ്രുതിക്കെതിരായ അന്വേഷണങ്ങൾ നടത്തിവരുന്നു. ശ്രുതി ചന്ദ്രശേഖരൻ ഇപ്പോൾ ഒളിവിലാണ്.