മൺട്രോത്തുരുത്തിൽ ബ്രസീലിയൻ പൗരന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്. റിച്ചാഡോ ബസ് ക്ളോമാൻ (45) നാണ് പരിക്കേറ്റത്. മന്ത്രി കെ എൻ ബാലഗോപാൽ ബ്രസീലിയൻ പൗരന് ചികിത്സാ ഉറപ്പാകാൻ ഇടപെട്ടു.
ഇന്നലെ ഉച്ചക്ക് 3 മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ കൊല്ലം എക്സ്പ്രസിൽ മൺട്രോത്തുരുത്തിൽ എത്തിയ ഇയാൾ ഇറങ്ങേണ്ട സ്ഥലം എത്തിയത് അറിയാതെ ട്രെയിനിൽ തന്നെ ഇരുന്നു. എന്നാൽ ട്രെയിൻ മുന്നോട്ട് എടുത്തപ്പോൾ സ്ഥലം എത്തിയത് മനസ്സിലാക്കി ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്. സംഭവം നടന്ന ഉടൻ തന്നെ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണക്കാരന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇദ്ദേഹത്തെ പഞ്ചായത്തിന്റെ ആംബുലൻസിൽ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീഴ്ചയിൽ വലതു തോൾ എല്ലിന് പൊട്ടൽ സംഭവിച്ചു, തലക്കും സാരമായ പരിക്കേറ്റു. സംഭവം ശ്രദ്ധയിൽ പെട്ട മന്ത്രി കെ. എൻ ബാലഗോപാൽ വിദേശ പൗരന് വേണ്ട വിദഗ്ധ ചികിത്സ നൽകാൻ നിർദേശിച്ചു. പൊലീസ് സംരക്ഷണവും ഏർപ്പെടുത്തി.
വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു ബ്രസീലിയൻ പൗരൻ. സംഭവം ബ്രസീൽ എമ്പസിയെയും അറിയിച്ചു. ഡി.ഐ.ജി അജിത ബീഗം റിപ്പോർട്ട് തേടി. ശാസ്താംക്കോട്ട ഡി വൈ എസ് പി യും സംസ്ഥാന ഇന്റലിജെൻസ് ഡി വൈ എസ് പി യും ആശുപത്രിയിൽ എത്തിയിരുന്നു.