വയനാട്ട് : ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ ദുരിതബാധിതർക്കുള്ള സർക്കാരിന്റെ അടിയന്തര ധനസഹായം അക്കൗണ്ടില്‍ വന്ന ഉടനെ തന്നെ ഇഎംഐ പിടിച്ച കേരള ഗ്രാമീണ ബാങ്കിന്റെ നടപടിയില്‍ രൂക്ഷ വിമർശനം. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. യഥാർത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് പരിശോധിച്ച് റിപ്പോർട്ട് നല്‍കണമെന്ന് കളക്ടർക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നല്‍കിയിട്ടുള്ളത്.
പുഞ്ചിരിമട്ടം സ്വദേശിനിയായ മിനിമോള്‍ എന്ന യുവതിക്കാണ് ഗ്രാമീണ ബാങ്കില്‍ നിന്നും ഈ ദുരനുഭവം ഉണ്ടായത്. വീടുപണിക്ക് വേണ്ടി ചൂരല്‍മലയിലെ ഗ്രാമീണ ബാങ്കില്‍ നിന്നും 50,000 രൂപ വായ്പ എടുത്തതിനാണ് ബാങ്ക് മാസംതോറും ഇഎംഐ ഈടാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള അടിയന്തര ധനസഹായം അക്കൗണ്ടില്‍ വന്ന ഉടനെ ബാങ്ക് ഇഎംഐ പിടിച്ചെടുക്കുകയായിരുന്നു. വയനാട്ടിലെ ദുരന്തബാധിതർക്ക് മൊറട്ടോറിയം ഉള്‍പ്പെടെയുള്ളവ പ്രഖ്യാപിക്കാൻ ഇരിക്കെ ആണ് ഗ്രാമീണ ബാങ്കിന്റെ ഈ നടപടി.
ഗ്രാമീൺ ബാങ്കിന്റെ നടപടി ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല എന്ന് എസ്ബിഐ ചീഫ് ജനറല്‍ മാനേജർ എസ് ആദികേശവൻ അറിയിച്ചു. ഒരു വഴിയും ഇല്ലാതെ ഇരിക്കുന്നവർക്ക് വന്ന ധനസഹായത്തില്‍ നിന്നും പണം പിടിക്കുക എന്നുള്ളത് ഒരുതരത്തിലും ശരിയായ കാര്യമല്ല. ഇഎംഐ ആയി പിടിച്ച പണം തിരികെ നല്‍കുകയാണ് ഗ്രാമീണ ബാങ്ക് ചെയ്യേണ്ടതെന്നും എസ് ആദികേശവൻ അഭിപ്രായപ്പെട്ടു. നാളെ നടക്കുന്ന എസ്എല്‍ ബിസിയുടെ യോഗത്തില്‍ ആയിരിക്കും വയനാട് ദുരന്തബാധിതർക്കുള്ള മൊറട്ടോറിയം പ്രാബല്യത്തില്‍ വരുന്ന തീയതി തീരുമാനിക്കുക.