കോഴിക്കോട്: രണ്ടുകോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ 24 കാരിയെ അറസ്റ്റ് ചെയ്തു, ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമിയാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഈ കഴിഞ്ഞ മെയ് 19 ആയിരുന്നു കേസ്സിനാസ്പദമായ സംഭവം. പുതിയങ്ങാടി എടക്കൽ ഭാഗത്ത് വാടകവീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, വെള്ളയിൽ പോലീസും ഡിസ്ട്രിക്റ്റ് ആൻറി നെർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് രണ്ട് കോടിയിലധികം രൂപാ വില വരുന്ന മാരക മയക്കുമരുന്നുകൾ പിടികൂടി. പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിൽ ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.
ഓടി രക്ഷപ്പെട്ടവരെ പിടികൂടുന്നതിനായി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. ഒന്നാംപ്രതി നിലമ്പൂർ സ്വദേശി ഷൈൻ ഷാജിയെ ബെംഗളൂരുവിൽ നിന്നും, രണ്ടാം പ്രതി പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യനെ കുമളിയിൽ നിന്നും പിടികൂടി റിമാൻഡ് ചെയ്തു. ഇതിൽ ഷൈൻ ഷാജിയെ ചോദ്യം ചെയ്തപ്പോൾ, ബെംഗളൂരുവിൽ നിന്ന് ഷൈനോടൊപ്പം എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതിന്റെ കാരിയറായി പ്രവർത്തിച്ചത് ജുമിയാണെന്ന് മനസ്സിലായി.
ഷൈൻ നിരവധി തവണ ബംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസ് വഴി മയക്കുമരുന്ന് കടത്തുന്നതിന് ജുമിയെ കാരിയർ ആക്കിയിട്ടുണ്ട്. കേസിലെ രണ്ടു പ്രതികളെ പിടികൂടിയപ്പോൾ ജുമി ഒളിവിൽ പോയി ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജുമി കാരിയറായി ഉണ്ടാക്കുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിച്ച് ഗോവ, ബെംഗളൂർ എന്നിവിടങ്ങളിൽ വലിയ ഹോട്ടലിൽ മുകളിൽ റൂമെടുത്ത് താമസിക്കുകയാണ് പതിവ്.