കോട്ടയം : ഏറ്റുമാനൂരിൽ മലഞ്ചരക്ക് വ്യാപാരിയുടെ രണ്ടര പവനോളം വരുന്ന മാലകവർന്ന പ്രതിയെ 24 മണിക്കൂറിനകം ഏറ്റുമാനൂർ എസ്.എച്ച്.ഒ അൻസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായി പിടികൂടി. ആലപ്പുഴ, പള്ളിപ്പാട്, നടുവട്ടം, ജീവൻ വില്ലയിൽ ജിൻസ് തോമസ് (21 വയസ്സ് ) ആണ് പ്രതി.
ഇന്നലെ ഉച്ചക്ക് ഒന്നരയ്ക്ക് അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കരയിൽ അതിരമ്പുഴ കുരിശുപളളിക്ക് സമീപമുളള മലഞ്ചരക്ക് കടയിൽ പ്രതി അതിക്രമിച്ച് കടന്ന് 80 വയസ്സുള്ള കടയുടമയുടെ കൈവശം സൂക്ഷിച്ചിരുന്ന ഏകദേശം രണ്ടര പവൻ തൂക്കം വരുന്നതും 250000/- രൂപയോളം വില വരുന്നതുമായ സ്വർണ്ണമാല പറ്റിച്ച് കുകളഞ്ഞു.
വ്യാപാരിയുടെ അടുത്ത് സാധനങ്ങൾ വാങ്ങാൻ വന്ന ആളെന്ന വ്യാജേന അടുത്ത് ഇടപഴകി സൗഹൃദം സ്ഥാപിച്ചത്തിനു ശേഷം കടയുടമയുടെ കഴുത്തിൽ കിടന്ന മാല കണ്ട് ഇതു പോലെ ഒരെണ്ണം അമ്മയ്ക്ക് വാങ്ങി കൊടുക്കണം എന്ന് പറഞ്ഞ് മാല കാണാനായി ഊരി വാങ്ങിയശേഷം കടയുടമ മറ്റെന്തോ സാധനം എടുക്കാൻ തിരിഞ്ഞ സമയം പ്രതി മാലയുമായി സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് 24 മണിക്കൂർ തികയുന്നതിന് മുൻപേ ഇന്ന് ഹരിപ്പാട്ട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു.
സബ് ഇൻസ്പെക്ടർ അഖിൽ ദേവ്, എസ്.സി.പി.ഒ ജോമി, സി.പി.ഒ മാരായ സാബു, അനീഷ് വി. കെ. എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്




