കൊച്ചി : കൊച്ചി തമ്മനത്ത് കുടിവെള്ള ടാങ്ക് തകര്‍ന്ന് വന്‍ നാശനഷ്ടം. 1.35 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ടാങ്കാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തകര്‍ന്നത്. പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറുകയും റോഡ് തകരുകയും ചെയ്തു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും വെള്ളത്തില്‍ ഒഴുകിപ്പോയി. വീട്ടുപകരണങ്ങളും നശിച്ചു. കുടിവെള്ള വിതരണം പെട്ടെന്ന് പുനസ്ഥാപിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു..
അതേസമയം, കുടിവെള്ള വിതരണം വീണ്ടും പൂര്‍വസ്ഥിതിയിലാകാന്‍ സമയമെടുക്കും, നാളെ വൈകിട്ട് പമ്പിങ് പുനരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ദിവസേന മൂന്ന് തവണ പമ്പിങ് നടത്തും, വെള്ളം എത്താത്തിടത്തേക്ക് ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവിച്ച നാശനഷ്ടത്തിന്റെ കണക്ക് ജില്ലാ കളക്ടര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പന്ത്രണ്ടര ലക്ഷത്തിന്റെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു.
ആലുവ പെരിയാറില്‍ നിന്നും പമ്പ് ചെയ്ത് വരുന്ന വെള്ളം ശേഖരിക്കുന്ന തമ്മനത്തെ കുടിവെള്ള സംഭരണിയുടെ ഒരു കമ്പാര്‍ട്ടുമെന്റാണ് തകര്‍ന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, പി രാജീവ് തുടങ്ങിയവര്‍ പ്രദേശം നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ടാങ്കിന്റെ അടിത്തറയിരുന്ന് പോവുകയും ഒരു പാളി ഇളകിയതുമാണ് ടാങ്ക് തകരാന്‍ ഇടയായതെന്ന് മന്ത്രി റോഷി ആഗസ്റ്റിന്‍ പറഞ്ഞു.
പ്രദേശത്ത് നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ എന്‍ജിനീയറിങ് വിഭാഗങ്ങളോട് സംയുക്ത പരിശോധന നടത്താന്‍ മന്ത്രി ആവശ്യപ്പെട്ടു.പമ്പിങ് സാധാരണ നിലയിലാകുന്നതുവരെ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി റോഷി അഗസ്റ്റ്യൻ വ്യക്തമാക്കി.




