ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ എസ്.ശ്രീകുമാർ. മേലുദ്യോഗസ്ഥനായ എക്സിക്യൂട്ടീവ് ഓഫിസറുടെ നിർദേശപ്രകാരമാണ് താൻ മഹസറിൽ സാക്ഷിയായി ഒപ്പിട്ടതെന്നാണ് ശ്രീകുമാറിന്റെ വാദം. ഹർജി നാളെ പരിഗണിച്ചേക്കും. ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയായ എസ്.ജയശ്രീ നൽകിയ മുൻകൂർ ജാമ്യ ഹർജിയും നാളെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. അതിനിടെ, സ്വർണക്കൊള്ള കേസിന്റെ എഫ്ഐആർ ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി ദേവസ്വം ബെഞ്ച് പരിഗണിക്കും.
മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനു പിന്നാലെയാണ് ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ദ്വാരപാലക ശിൽപങ്ങളുടെ ലോഹപ്പാളികൾ അടക്കം സ്വർണം പൂശാനുള്ള തീരുമാനമെടുത്തത് താൻ ചുമതലയേൽക്കുന്നതിനും മുൻപാണെന്ന് ഹർജിയിൽ ശ്രീകുമാർ പറയുന്നു. ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ ചുമതല തനിക്കുണ്ടായിരുന്നില്ല. ഇതിന്റെ ചുമതല തിരുവാഭരണം കമ്മിഷണർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമാണ്. ലോഹ പാളികൾ ചെമ്പാണോ സ്വർണമാണോ എന്ന് തനിക്കറിയില്ലായിരുന്നുവെന്നും ശ്രീകുമാറിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ജയശ്രീയെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിരുന്നു. ഇത് നാളെ പരിഗണിക്കുന്നതിനൊപ്പം ശ്രീകുമാറിന്റേയും പരിഗണിച്ചേക്കും.
അതിനിടെ, സ്വർണക്കൊള്ള കേസിൽ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആറിന്റെ പകർപ്പ് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിട്ടുള്ളത്. പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നാണ് തങ്ങളുടെ അനുമാനം എന്നു കാട്ടിയാണ് ഇഡി എഫ്ഐആറിന്റെ പകർപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ മജിസ്ട്രേട്ട് കോടതി ഇഡിയുടെ ആവശ്യം തള്ളിയിരുന്നു. ഇന്ന് ഹർജി പരിഗണിച്ചപ്പോൾ ശബരിമലയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ദേവസ്വം ബെഞ്ചിന്റെ പരിഗണനയ്ക്ക് ഇത് വിടുകയാണെന്ന് ജസ്റ്റിസ് സി.എസ്.ഡയസ് വ്യക്തമാക്കി.




