തിരുവനന്തപുരം :- തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതോടെ സംസ്ഥാനത്ത് മത്സര ചിത്രം തെളിഞ്ഞു.
ആകെ 98,451 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. എന്നാല്‍ നാളെ മൂന്ന് മണി വരെ സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസരമുണ്ട്. അതിനുശേഷമായിരിക്കും സ്ഥാനാർഥി പട്ടിക അന്തിമമാവുക.
ആകെ സ്ഥാനാർഥികളില്‍ 51,728 വനിതകളാണ്. 46,722 പുരുഷ സ്ഥാനാർഥികളുമാണുള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം സ്ഥാനാർഥികളുള്ളത്. കുറവ് വയനാടാണ്.
മലപ്പുറത്ത് 12,566 ഉം വയനാട് 2,838 സ്ഥാനാർഥികളുമാണുള്ളത്. ആകെ 2,261 പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളി. ഏറ്റവും കൂടുതല്‍ പത്രികകള്‍ തള്ളിയത് തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിലാണ്.
അതത് റിട്ടേണിംഗ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തും. സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ 9, 11 തീയതികളിലായി നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണി വരെയാണ്. ഇതിനുശേഷം ചിഹ്നം അനുവദിക്കുന്നതോടെ പ്രചാരണരംഗം കൂടുതല്‍ സജീവമാകും.




