കൊച്ചി :- തൊടുപുഴയിൽ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റിയ കേസിൽ ഒന്നാം പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഐഎ കൂടുതൽ അന്വേഷണം നടത്തുന്നത്. 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024 ജനുവരിയിലാണ് പിടികൂടിയത്. സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ച പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്.
തൊടുപുഴ ന്യൂമാൻ കോളജിലെ ചോദ്യപ്പേപ്പർ വിവാദത്തിന്റെ തുടർച്ചയായി ആയിരുന്നു ഫ്രഫസർ ടി.ജെ. ജോസഫിന്റെ കൈ വെട്ടിമാറ്റിയത് എന്നാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ സവാദിന്റെ വിചാരണ വൈകിപ്പിക്കാനുള്ള അന്വേഷണ ഏജൻസിയുടെ നീക്കമാണിതെണെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.
കേസിന് ആസ്പദമായ സംഭവം 2010 ജൂലൈയിൽ ആയിരുന്നു. 14 വർഷങ്ങൾക്കുശേഷം കണ്ണൂരിലെ മട്ടന്നൂരിൽനിന്നാണ് ഒന്നാം പ്രതിയെ പിടികൂടാനായത്. ഷാജഹാൻ എന്ന പേരിലാണ് സവാദ് ഇവിടെ കഴിഞ്ഞത്. കണ്ണൂരിലും തമിഴ്നാട്ടിലെ ഡിണ്ടിഗലിലും ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നു. ഇത്രയും വർഷം ആള്‍മാറാട്ടം നടത്തി ഒളിച്ചുകഴിയാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൽനിന്ന് സവാദിന് സഹായം കിട്ടിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിനു പുറത്തുള്ള കേന്ദ്രങ്ങളുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. അവരിലേക്ക് വിശദമായ അന്വേഷണം വേണമെന്നാണ് കൊച്ചിയിലെ കോടതിയെ എൻഐഎ അറിയിച്ചിരിക്കുന്നത്. ഒളിവിൽ കഴിയാൻ സഹായിക്കുന്നതിനൊപ്പം ജോലി സംഘടിപ്പിച്ചു കൊടുക്കുകയും ആവശ്യമായ സാമ്പത്തിക സഹായം നൽകുകയും ചെയ്തു.




