ആലപ്പുഴ: നാളുകളായി ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം ശൂരനാട് സ്വദേശി പക്കി സുബൈർ (51) മാവേലിക്കര പോലീസിൻ്റെ പിടിയിലായി. മാവേലിക്കര റെയ്ൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഞായറാഴ്ച പുലർച്ചെ അഞ്ചോടെ മാവേലിക്കര റെയ്ൽവേ സ്റ്റേഷന് സമീപം ട്രാക്കിലൂടെ നടന്നുവന്ന സുബൈറിനെ കണ്ട് സംശയം തോന്നിയ ഗേറ്റ് കീപ്പറാണ് പോലീസിനെ അറിയിച്ചതെന്ന് സൂചനയുണ്ട്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ നൂറോളം മോഷണങ്ങൾ നടത്തിയെന്നും, അതിൽനിന്ന് 8 ലക്ഷം രൂപയോളം സുബൈർ അപഹരിചതായാണ് പോലിസിന്റെ കണക്ക്.
2022 ജനുവരിയിൽ ഹരിപ്പാട്ടും, കരുവാറ്റായിലുമായി മോഷണപരമ്പര തന്നെ നടത്തിയിട്ടുള്ള ആളാണ് പക്കി സുബൈർ. ഈ മോഷണങ്ങളുടെ പേരിൽ അറസ്റ്റിലായി ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പിന്നാലെ പഴയ സ്ഥലങ്ങളിൽ തന്നെ മോഷണത്തിനിറങ്ങുകയായിരുന്നു. ഒരാഴ്ചക്കുള്ളിൽ കരുവാറ്റായിൽ അഞ്ചു കടകളിലും ഹരിപ്പാട്ട് രണ്ടു കടകളിലും ചില വീടുകളിലും മോഷണം നടത്തി. നിരവധി വീടുകളിൽ മോഷണശ്രമങ്ങളും നടന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പക്കി സുബൈറിനെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഇയാളെ പിടികൂടാൻ പോലീസിനായിരുന്നില്ല. ഈ അടുത്തിടെ ദേശീയപാതയോരത്ത് ആർ കെ ജംഗ്ഷനിലെ കട കുത്തി തുറന്ന് മോഷണം നടത്തിയിരുന്നു.