തിരുവനന്തപുരം :- നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കൊടും കുറ്റവാളികളായ പ്രതികളെ അന്വേഷിച്ചെത്തിയ പോലീസ് സംഘത്തിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിലെ പ്രതിക്ക് 28 വര്‍ഷം കഠിന തടവിനും 1,20,000 രൂപ പിഴയും ശിക്ഷ. ഉളിയാഴ്ത്തറ അരുവിക്കരക്കോണം വട്ടകരിക്കകം പുതുവല്‍ പുത്തന്‍ വീട്ടില്‍ രതീഷിനെയാണ് ഒന്നാം സബ് കോടതി ജഡ്ജി മറിയം സലോമി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി നാലു വര്‍ഷം തടവ് അനുഭവിക്കണം. കേസിലെ ആറാം പ്രതിയാണ് ഇയാൾ. നേരത്തേ അഞ്ചു പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.
ഒളിവില്‍ പോയ രതീഷ് ഈയിടെയാണ് പിടിയിലായത്. കൊടും കുറ്റവാളികളെ അന്വേഷിച്ചാണ് പോലീസ് കഴക്കൂട്ടം മേനംകുളം കൽപന കോളനിക്ക് സമീപമുളള മേനംകുളം സ്‌കൂളില്‍ എത്തിയത്. രാത്രി പ്രതികള്‍ ഇവിടെ തമ്പടിക്കുന്നതായുളള രഹസ്യവിവരത്തെ തുടര്‍ന്നാണ് കഴക്കൂട്ടം എസ്ഐ ശിവരാജന്റെ നേതൃത്വത്തില്‍ പോലീസ് സംഘം തിരച്ചിലിനിറങ്ങിയത്. പോലീസ് സംഘത്തെ കണ്ട പ്രതികള്‍ ജീപ്പു വളഞ്ഞ് നാല് ദിശയില്‍ നിന്നും സ്‌ഫോടക വസ്തുക്കൾ എറിഞ്ഞു. ആക്രമണത്തിൽ എസ്ഐക്കും സംഘത്തിനും പരുക്കേറ്റതിനൊപ്പം ജീപ്പും കത്തി നശിച്ചിരുന്നു. 2004 മാര്‍ച്ച് 23 നായിരുന്നു സംഭവം.
കഴക്കൂട്ടം സിഐ ആയിരുന്ന പി. രഘുവാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ഏഴാം പ്രതി പീലി ഷിബു ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനായി ഇപ്പോള്‍ ജയിലിലാണ്. ഇയാളുടെ വിചാരണ ഉടന്‍ ആരംഭിക്കും. മറ്റൊരു ഗുണ്ടയായിരുന്ന അപ്രാണി കൃഷ്ണ കുമാറിനെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിരപ്പിന്‍കോട് രാധാകൃഷ്ണന്‍ നായര്‍ ഹാജരായി.




