കോഴിക്കോട് :- മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച പോക്സോ കേസ് അതിജീവിതയേയും നവജാതശിശുവിനേയും ഗുഡ്സ് ഓട്ടോറിക്ഷയിൽ കയറ്റി കുടുംബം വീട്ടിലേക്ക് യാത്ര ചെയ്തു. ഉള്ളിയേരി സ്വദേശിയായ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ ബാലുശ്ശേരി പോലീസ് പോക്സോ കേസെുത്തിരുന്നു. പ്രസവശേഷം കുട്ടിയെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബാലുശ്ശേരി പോലീസ് സിഡബ്ല്യൂസിക്കു കത്തും നൽകിയിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രിയോടെ കുടുംബം ഗുഡ്സ് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങി.
യുവതിയും കുടുംബവും നവജാതശിശുവുമായി ഗുഡ്സ് ഓട്ടോറിക്ഷയുടെ പിറകിൽ യാത്ര ചെയ്യുന്നതുകണ്ട് മനുഷ്യാവകകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ ഇടപെടുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തെങ്കിലും കുടുംബം നിരസിച്ചു. ടാക്സി വിളിച്ച് പോവാനുള്ള പണമില്ലെന്നും അതുകൊണ്ടാണ് ഗുഡ്സ് ഓട്ടോയിൽ പോവുന്നതെന്നും കുടുംബം പറഞ്ഞു. വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. എന്നാൽ രണ്ടുദിവസത്തിനകം വീടൊഴിയണമെന്ന് ആവശ്യപ്പെട്ടതുകൊണ്ട് കുഞ്ഞുമായി പോകാനിടമില്ലെന്നും കുടുംബം പറഞ്ഞു. ഗുഡ്സ് ഓട്ടോറിക്ഷയിൽ മഴയത്ത് കുഞ്ഞുമായി കുടുംബം യാത്ര ചെയ്തതോടെയാണ് മനുഷ്യാവകാശ പ്രവർത്തകർ ബാലുശ്ശേരി പൊലീസുമായി ബന്ധപ്പെട്ടത്.




