കൊച്ചി :- മുഖ്യമന്ത്രിയുടെ ഓഫിസിൽ ആണ് യുവതി ആദ്യം പരാതി കൊടുത്തത് മുഖ്യമന്ത്രി എന്താ ഡിജിപി ആണോയെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം. മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസ് സ്റ്റേഷൻ ആണെന്ന് അറിയുന്നത് ആദ്യമായിട്ടാണ്. ഇത് കഴിഞ്ഞ മൂന്ന് മാസമായി ഉണ്ടാക്കിയെടുത്ത ഹൈപ്പ് ആണ്. വാട്സാപ്പ് ചാറ്റിലെ സംഭാഷണം രാഹുലിന്റേതാണെന്നതിന് എന്താണ് തെളിവെന്നും ജോർജ് പൂന്തോട്ടം ചോദിച്ചു.
ജോർജ് പൂന്തോട്ടം മാധ്യമങ്ങളോടു പറയുന്നത് ഇങ്ങനെ – ‘‘ഇത് നാടകം ആണ്. സർക്കാരിനു ശബരിമല വിഷയം മറയ്ക്കാൻ ഉള്ളതാണ്. അതിനായി സർക്കാരും ഒരു ചാനൽ മുതലാളിയും മസാലക്കഥ മെനയുകയാണെന്ന് രാഹുൽ എന്നോടു പറഞ്ഞിട്ടുണ്ട്. എഫ്ഐആർ ഇട്ടാൽ മുൻകൂർ ജാമ്യം തേടും. പരാതിയെക്കുറിച്ചു വ്യക്തതയില്ല. പരാതിയുടെ സ്വഭാവം എന്താണ്? പരാതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസ് സ്റ്റേഷൻ ആണോ? ഈ പരാതിയിൽ അസ്വഭാവികത ഉണ്ട്. ബിറ്റ് ബിറ്റ് ആയി സംഭാഷണങ്ങൾ കാണിക്കുകയാണ്. പുറത്തുവന്ന തെളിവുകളെ കുറിച്ച് രാഹുൽ എന്നോട് പറഞ്ഞിട്ടില്ല. ഞാൻ ഒന്നും ചോദിച്ചതുമില്ല. ഇതെല്ലാം ഗൂഢാലോചനയാണെന്ന് സംശയമുണ്ട്. പരാതി ഇപ്പോൾ വന്നതിനു പിന്നിൽ രാഷ്ട്രീയ താൽപര്യം ആയിരിക്കും.’’




