ന്യൂഡൽഹി :- വിദേശകാര്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച് യുക്രെയ്നെതിരെ യുദ്ധം നടത്തുന്ന റഷ്യൻ സൈന്യത്തിന്റെ ഭാഗമായി 44 ഇന്ത്യക്കാർ പ്രവർത്തിക്കുന്നുണ്ട്. റഷ്യൻ അധികൃതരുമായി ഇവരുടെ മോചനത്തിനായി സംസാരിച്ചതായും, ഈ റിക്രൂട്ടിങ് രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം നിരന്തരം റഷ്യൻ അധികൃതരുമായും റഷ്യയിലുള്ള ഇന്ത്യക്കാരുടെ കുടുംബങ്ങളുമായും ബന്ധപ്പെടുന്നുണ്ട്.
ഡിസംബറിൽ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കുന്നുണ്ട്. അതിനു മുന്നോടിയായാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. റഷ്യയിലുള്ളവരുമായി കുടുംബങ്ങൾക്ക് ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണ്. സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് കുടുംബങ്ങൾക്ക് ആവശ്യപ്പെടുന്നു. സൈനിക സേവനത്തിന് പലരെയും നിർബന്ധിച്ചാണ് അയയ്ക്കുന്നത്.
റഷ്യൻ സൈന്യത്തിന്റെ ഭാഗമാകാനുള്ള വാഗ്ദാനങ്ങൾ സ്വീകരിക്കുന്നത് ജീവന് ഭീഷണിയാണെന്നും മുന്നറിയിപ്പ് നൽകി. റഷ്യൻ സൈന്യത്തിൽ ചേരുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായുള്ള റിപ്പോർട്ടുകളെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന്, റഷ്യൻ അധികൃതരുമായി ചർച്ചകൾ നടക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മറുപടി നൽകി.




