ദുബായ് : വ്യോമാഭ്യാസത്തിനിടയിൽ യുദ്ധ വിമാനം ‘തേജസ് ‘ തകർന്നു മരിച്ച വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാലിന്റെ(37) ഭൗതികശരീരം ഇന്ന് ദില്ലിയിലെത്തിക്കും.
ഹിമാചൽ പ്രദേശിലെ കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ. വ്യോമസേനയിലെ പൈലറ്റായ അഫ്സാനാണ് നമൻഷിന്റെ ഭാര്യ. പിതാവ് ജഗന്നാഥ് സ്യാൽ ഇന്ത്യൻ സൈന്യത്തിലെ മുൻ ജീവനക്കാരനായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സ്വദേശമായ കംഗ്രയിലേക്ക് കൊണ്ടുപോകും.
നവംബർ 17-ന് തുടങ്ങിയ ദുബായ് എയർ ഷോയുടെ അവസാനദിനമായിരുന്ന വെള്ളിയാഴ്ച അൽ മഖ്തൂം വിമാനത്താവളത്തിന് സമീപത്തുവച്ചാണ് അപകടം നടന്നത്. ദുരന്തത്തിന്റെ കാരണത്തെ കുറിച്ച് വിശദാന്വേഷണം നടത്തുമെന്ന് വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ എന്നിവർ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിൻറെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നെന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചു. ദുരന്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വിശദാന്വേഷണം നടത്തുമെന്ന് വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക് ബോക്സിനായി തിരച്ചിൽ ആരംഭിച്ചു. എന്തുകൊണ്ടാണ് പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാൻ കഴിയാതെ വന്നതെന്ന് അന്വേഷിച്ച് വരികയാണ്.




