കൊച്ചി :- ഇന്നാണ് (ഡിസംബർ – 12) നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുമുള്ള ശിക്ഷ വിധിക്കുന്നത്. നടപടിക്രമങ്ങൾ രാവിലെ 11ന് ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസാണ് പ്രതികൾക്കുള്ള ശിക്ഷ വിധിക്കുക. ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം (ഐപിസി) പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തിയ കൂട്ടബലാത്സംഗക്കുറ്റം (വകുപ്പ് 376ഡി), ഗൂഢാലോചന കുറ്റം (120ബി) ഉൾപ്പെടെ 10 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ജഡ്ജി രാവിലെ 11ന് കോടതി മുറിയിലെത്തിയാൽ ഒന്നു മുതൽ ആറു വരെ പ്രതികളായ എൻ.എസ്.സുനിൽ കുമാർ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം (വടിവാൾ സലീം), പ്രദീപ് എന്നിവരോട് പ്രതിക്കൂട്ടിൽ കയറി നിൽക്കാൻ ആവശ്യപ്പെടും. തുടർന്ന് ഓരോ വകുപ്പുകളായി പ്രതികൾക്കെതിരെയുള്ള കുറ്റവും അതിനുള്ള ശിക്ഷയും വ്യക്തമാക്കും. കേസില്‍ കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരിക്കും പ്രോസിക്യൂഷന്‍ വാദിക്കുക.
അടുത്തത് പ്രതികളുടെ അഭിഭാഷകർക്ക് വാദം അവതരിപ്പിക്കാനുള്ള സമയമാണ്. വിവിധ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് നൽകുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഈ ഘട്ടത്തിൽ വാദിക്കുക. ഇതിനു ശേഷമായിരിക്കും പ്രതികൾക്കുള്ള ശിക്ഷ ജഡ്ജി പ്രഖ്യാപിക്കുന്നത്. വാദം പൂർത്തിയാക്കി ഉച്ചയോടെ ശിക്ഷ പ്രഖ്യാപിക്കാനാണ് സാധ്യത.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതല്‍ ആറു വരെ പ്രതികള്‍. ഇതിൽ കൂട്ടബലാത്സംഗമാണ് ഏറ്റവും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റം. 20 വർഷം വരെ കഠിന തടവോ ജീവിതാവസാനം വരെയുള്ള കഠിനതടവോ ജീവപര്യന്തം തടവോ ഈ കുറ്റത്തിനു ലഭിക്കാം. ഈ കുറ്റം ചെയ്യാൻ നടത്തിയ ഗൂഢാലോചനയിൽ മറ്റ് അഞ്ചുപ്രതികളും പങ്കാളികളായെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കുറ്റകൃത്യത്തിനുള്ള അതേ ശിക്ഷ അതിനായുള്ള ഗൂഢാലോചനയിൽ പങ്കെടുത്താലും ലഭിക്കും. കോടതി നിശ്ചയിക്കുന്ന ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. എട്ടാം പ്രതി നടൻ ദിലീപ് ഉൾപ്പെടെ നാലു പേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ശിക്ഷ പ്രഖ്യാപിക്കുന്നതിനു സാക്ഷിയാകാൻ ദിലീപിനു വിലക്കില്ലെങ്കിലും നടൻ എത്താൻ സാധ്യതയില്ലന്നാണു വിവരം.




