കോഴിക്കോട് :- സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണി ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്കെതിരെ പൊലീസിൽ പരാതിപ്പെട്ടു . ബിന്ദു അമ്മിണി കൊയിലാണ്ടി പൊലീസിലാണ് പരാതി നല്‍കിയത്.
ബിന്ദു അമ്മിണിയെയും, രഹന ഫാത്തിമയെയും പൊറോട്ടയും ബീഫും നല്‍കി ശബരിമലയില്‍ എത്തിച്ച പിണറായി സര്‍ക്കാര്‍ വിശ്വാസത്തെ വികലമാക്കിയതായും അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ആള്‍ക്കാരുമാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നുമാണ് പ്രേമചന്ദ്രൻ പറഞ്ഞത്.
ബിന്ദു അമ്മിണി പൊലീസിൽ നൽകിയ പരാതിയിൽ ഈ പ്രസ്താവന തെറ്റാണെന്നും തന്റെ അന്തസ്സിനു കളങ്കം വരുത്തുന്നതാണെന്നും പറയുന്നു. എസ്‌സി വിഭാഗത്തിൽപ്പെട്ട തന്നെ ജാതീയമായി അപമാനിച്ചെന്നും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. മതസൗഹാർദ്ദം തകർക്കുക കൂടി ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ പരാമർശം. ഷെഡ്യൂൾഡ് കാസ്റ്റിൽ പെട്ട ഒരാളെ കരുതിക്കൂട്ടി അപമാനിക്കുക എന്നൊരു ഉദ്ദേശ്യവും വാക്കുകളിലുണ്ട്. എൻ.കെ. പ്രേമചന്ദ്രൻ നിയമബിരുദധാരിയാണ്. തന്റെ വാക്കുകളുടെ പരിണിതഫലം അറിയാതെ അല്ല അദ്ദേഹത്തിന്റെ പരാമർശം. ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കേണ്ട ഒരു പാർലമെന്റ് അംഗത്തിൽ നിന്നുണ്ടായ പരാമർശത്തിനെതിരെ കേസെടുക്കണമെന്നാണ് ബിന്ദു അമ്മിണിയുടെ ആവശ്യം.
കോട്ടയം പൊലീസ് ക്ലബ്ബിലോ, പാലായിലെ ഗസ്റ്റ് ഹൗസിലോ പോയിട്ടില്ല. തന്റെ പേരിനൊപ്പം രഹന ഫാത്തിമയുടെ പേര് നല്‍കിയത് ഒരു മുസ്‌ലിം വനിതയുടെ നാമം തന്റെ പേരിനൊപ്പം ചേര്‍ക്കണം എന്ന ദുരുദ്ദേശ്യത്തോടു കൂടിയാണ്. ഇതിനുശേഷം താന്‍ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളും സോഷ്യല്‍ മീഡിയയിൽ പ്രതികരണങ്ങളും നേരിടുന്നു എന്നും പരാതിയില്‍ പറയുന്നു.




