ന്യൂഡൽഹി :- ഹരിയാനയിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതിന് മണിക്കൂറുകൾക്കുള്ളിൽ ഡൽഹിയിൽ വൻ സ്ഫോടനം. ഹരിയാനയിലെ ഫരീദാബാദിലെ രണ്ടു കെട്ടിടങ്ങളിൽനിന്നായി മൂന്ന് ടണ്ണോളം (ഏകദേശം 2,900 കിലോ) സ്ഫോടക വസ്തുക്കളാണ് ജമ്മുകശ്മീർ പോലീസ് പിടിച്ചെടുത്തത്. ഇതിൽ 350 കിലോ ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന അമോണിയം നെട്രേറ്റും ഉൾപ്പെടുന്നു. ഡൽഹിയിൽ സ്ഫോടനത്തിന് കാരണമായി പൊട്ടിത്തെറിച്ച ഐ20 കാറ് നദീം എന്ന വ്യക്തിയുടെ പേരിലാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കാറ് ഹരിയാന റജിസ്ട്രേഷനിലുള്ളതാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനസമയം കാറിൽ മൂന്നു പേർ ഉണ്ടായിരുന്നു.
മുസമിൽ ഷക്കീൽ എന്ന ഡോക്ടറുടെ വീട്ടിൽനിന്നാണ് 12 സ്യൂട്ട് കെയ്സുകളിലായി സൂക്ഷിച്ചിരുന്ന ആയുധങ്ങളും സ്ഫോടക വസ്തുവും കണ്ടെടുത്തത്. ഷക്കീൽ ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയാണ്. ഫരീദാബാദിലെ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ഇയാളെ ചോദ്യം ചെയ്തു വരുകയാണ്. ജമ്മു കശ്മീർ സ്വദേശിയായ ഡോ. ആദിൽ അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരിൽ അറസ്റ്റു ചെയ്തതിനു പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജമ്മു പോലീസ് റെയ്ഡ് നടത്തിയത്.
ഒക്ടോബറിൽ ഭീകരദ സംഘടനകളെ അനുകൂലിച്ച് ശ്രീനഗറിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വിഷയത്തിൽ സിസിടിവികളുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ആദിൽ അഹമ്മദാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് കണ്ടെത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. അനന്തനാഗ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറാണ് ആദിൽ ആഹമ്മദ്. പരിശോധനയിൽ അനന്ത്നാഗിലെ മുറിയിലെ ലോക്കറിൽനിന്ന് തോക്കുകൾ കണ്ടെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഫരീദാബാദിൽനിന്ന് തോക്കുകളും സ്ഫോടകവസ്തുക്കൾ പിടികൂടിയത്. സ്ഫോടക വസ്തുക്കളുടെ കൂട്ടത്തിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ടൈമറുകളും കണ്ടെടുത്തു.




