തിരുവനന്തപുരം :- പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങള്‍ക്ക് വിവരം കൈമാറുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഡി ജി പി പുതിയ സർക്കുലർ പുറത്തിറക്കി. മാധ്യമങ്ങള്‍ക്ക് അന്വേഷണ വിവരങ്ങള്‍ നല്‍കരുതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്.
കേസുകളിലെ കുറ്റസമ്മത മൊഴി കോടതിയുടെ മുന്നില്‍ പ്രധാന തെളിവില്ലെന്നും, പ്രതികളുടെ കുറ്റസമ്മത മൊഴിയെന്ന രീതിയില്‍ വിവരങ്ങള്‍ കൈമാറുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികളുടെ കുറ്റസമ്മത മൊഴി വിവരങ്ങള്‍ കൈമാറരുതെന്നാണ് കർശന നിർദേശം. ശബരിമല സ്വർണക്കവർച്ച കേസ് ഉള്‍പ്പടെ അതീവരഹസ്യ സ്വഭാവത്തില്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നല്‍കിയിരുന്നു. കേസുകളുടെ പ്രധാന അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങളും കൈമാറരുതെന്നു നിർദേശമുണ്ട്.
ഇക്കാര്യത്തില്‍ മേലുദ്യോഗസ്ഥർ കൃത്യമായ നിരീക്ഷണം നടത്തണമെന്നും ഡിജിപിയുടെ സർക്കുലറില്‍ പറയുന്നു.




