കാൻപുർ : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ (81) അന്തരിച്ചു. രോഗബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. സിവിൽ ലൈൻസ് ഏരിയയിലെ വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ നില പെട്ടെന്ന് വഷളായതെ തുടർന്ന് കുടുംബാംഗങ്ങൾ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
1944 സെപ്തംബർ 25ന് കാൺപൂരിൽ ജനിച്ച ശ്രീപ്രകാശ് ജയ്‌സ്വാൾ നാല് പതിറ്റാണ്ടോളം രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് 1989 ൽ കാൻപൂർ മേയറായും ചുമതലയേറ്റിരുന്നു. കാൻപൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ ( 1999, 2004, 2009 ) അദ്ദേഹം ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
മൻമോഹൻ സിങ് മന്ത്രിസഭയിൽ ആഭ്യന്തരസഹമന്ത്രി പദവിയും കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും നിർവഹിച്ചിരുന്നു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ സജീവരാഷ്ട്രീയത്തിൽനിന്ന് പിൻമാറി. ശ്രീപ്രകാശിന്റെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ അനുശോചന അറിയിച്ചു.




