ന്യൂഡൽഹി :- ഇന്ത്യ ഗുജറാത്തിലെ സർ ക്രീക്ക് ഉൾപ്പെടെയുള്ള പാക് അതിർത്തി മേഖലയിൽ നടത്തിയ സംയുക്ത സൈനികാഭ്യാസമായ ‘ത്രിശൂലി’ന് പിന്നാലെ ചൈനീസ് അതിർത്തിയിലും സൈനികാഭ്യാസം. സൈനികാഭ്യാസം യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള മേചുകയിലാണ് നടക്കുന്നത്. ഈസ്റ്റേൺ കമാൻഡിന്റെ നേതൃത്വത്തിൽ ‘പൂർവി പ്രചണ്ഡ് പ്രഹാർ’ എന്നു പേരിട്ട സൈനികാഭ്യാസം നവംബർ 11 മുതൽ 15 വരെയാണ് നടക്കുക.

സൈന്യത്തിന്റെ പുതിയ ‘ഭൈരവ്’ ലൈറ്റ് കമാൻഡോ ബറ്റാലിയൻ, അശ്നി, ദിവ്യാസ്ത്ര ബറ്റാലിയനുകൾ എന്നിവ സൈനികാഭ്യാസത്തിന്റെ ഭാഗമാകും. മേഖലയിലെ സംയുക്ത നീക്കങ്ങൾക്ക് കര, നാവിക, വ്യോമ സേനകളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ വക്താവ് ലെഫ്. കേണൽ മഹേന്ദ്ര റാവത്ത് പറഞ്ഞു. 2023ൽ നടത്തിയ ‘ഭാല പ്രഹർ’, 2024ൽ നടത്തിയ ‘പൂർവി പ്രഹർ’ എന്നീ സൈനികാഭ്യാസങ്ങളുടെ തുടർച്ചയാണിത്.
ഇന്ത്യ–പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്കിൽ ‘ത്രിശൂൽ’ സൈനികാഭ്യാസം ഒക്ടോബർ 30 മുതൽ നവംബർ 10 വരെയാണ്. ഇന്ത്യയുടെ സൈനികാഭ്യാസത്തിൽ പരിഭ്രാന്തരായ പാക്കിസ്ഥാൻ വ്യോമാതിർത്തിയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. വൈമാനികർക്ക് ‘നോട്ടാം’ മുന്നറിയിപ്പും നാവികർക്ക് ‘നോട്ട്മാർ’ മുന്നറിയിപ്പും നൽകിയിരുന്നു. സർ ക്രീക്ക് സംബന്ധിച്ച അതിർത്തി തർക്കം പുകയുന്നതിനിടെയാണ് ഇന്ത്യയുടെ നിർണായക നീക്കം.




