ഫിലിപ്പീന്‍സ് :- നാശം വിതച്ച് കല്‍മേഗി ചുഴലിക്കാറ്റ്. 127 പേരെ കാണാതായതായും 114 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട്. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ അതിശക്തമായ പേമാരിയും വെള്ളപ്പൊക്കവുമാണ് മരണസംഖ്യ കൂടാനിടയായത്. ഫിലിപ്പന്‍സിൽ ഉണ്ടായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് ഇന്ന് പ്രസിഡന്റ് ഫെര്‍ഡിനാന്‍സ് മാര്‍ക്കോസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2ദശലക്ഷം ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചതായും 5,60,000ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചതായുമാണ് ഔദ്യോഗിക വിവരം. അടുത്തയാഴ്ച മറ്റൊരു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഒരു സൂപ്പര്‍ ടൈഫൂണായി ശക്തി പ്രാപിച്ച് വടക്കന്‍ ഫിലിപ്പീന്‍സിനെ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. സെബു പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. സെബുവില്‍ വെള്ളപ്പൊക്കത്തില്‍ 49 മരണവും മണ്ണിടിച്ചിലിലും അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങി നിരവധി മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സെബുവിനടുത്തുള്ള നീഗ്രോസ് ഓക്സിഡന്റല്‍, നീഗ്രോസ് ഓറിയന്റല്‍ എന്നീ മധ്യ പ്രവിശ്യകളില്‍ നിന്ന് 62 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
ഈ കൊടുങ്കാറ്റിന് മുമ്പായി സെബു പ്രവശ്യയിലെ വടക്കന്‍ ഭാഗങ്ങളില്‍ ശക്തമായ ഭൂകമ്പം ഉണ്ടായതായും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തെക്കന്‍ ലുസോണിലും അടിസ്ഥാന സൗകര്യ നാശവും വൈദ്യുതി വിതരണ തടസ്സങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം ചുഴലിക്കാറ്റ് നാശം വിതച്ചയിടങ്ങളില്‍ തുടരുകയാണ്.




