സ്പെയിൻ : കോടിക്കണക്കിന് രൂപ വിലയുള്ള പാബ്ലോ പിക്കാസോയുടെ പെയിന്റിങ് നഷ്ടമായി. മാഡ്രിഡില്‍ നിന്ന് തെക്കന്‍ നഗരമായ ഗ്രാനഡയിലേക്ക് എക്‌സിബിഷന് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. സ്പാനിഷ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ആറ് ലക്ഷം യൂറോ (ഏകദേശം 6.15 കോടി രൂപ) വിലമതിക്കുന്ന ഓയില്‍- ഓണ്‍-കാന്‍വാസ് പെയിന്റിങായ സ്റ്റില്‍ ലൈഫ് വിത്ത് ഗിറ്റാര്‍ ആണ് അപ്രതക്ഷ്യമായത്. കഴിഞ്ഞ ആഴ്ച്ച കാജഗ്രാനഡ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച എക്‌സിബിഷനില്‍ ഇത് പ്രദര്‍ശിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നത്. ഷോയിലെ എല്ലാ സൃഷ്ടികളും സ്വകാര്യ ശേഖരങ്ങളില്‍ നിന്നുള്ളതായിരുന്നു.
പിക്കാസോ കലാസൃഷ്ടികളുടെ വിപണി മൂല്യം കണക്കിലെടുത്ത് മോഷ്ടാക്കൾ പലപ്പോഴും അവ ലക്ഷ്യം വച്ചിട്ടുണ്ട്. ഏറ്റവും കുപ്രസിദ്ധമായ മോഷണങ്ങളിലൊന്ന് സംഭവിച്ചത് 1976-ലാണ്. തെക്കന്‍ ഫ്രാന്‍സിലെ അവിഗ്‌നണിലുള്ള പാലൈസ് ഡെസ് പേപ്പസ് മ്യൂസിയത്തില്‍ നിന്ന് പിക്കാസോയുടെ നൂറിലധികം ചിത്രങ്ങള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. സമീപ വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങള്‍ 140 മില്യണിലധികം ഡോളറിനാണ് (1,231 കോടി രൂപ) ലേലത്തില്‍ വിറ്റുപോയത്.




