തിരുവനന്തപുരം :- സമൂഹമാധ്യമങ്ങളിലൂടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനുശേഷമാണ് സൈബർ പോലീസ് രാഹുലിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. നാളെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും.
സൈബർ പോലീസ് വൈകിട്ട് രാഹുലിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. ഫോണും ലാപ്ടോപ്പും ഹാജരാക്കാനും നിർദേശിച്ചു. എആർ ക്യാംപിലെ വളപ്പിൽ സ്ഥിതി ചെയ്യുന്ന സൈബർ പോലീസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യൽ. രാഹുൽ മാങ്കൂട്ടത്തിലിനെ ശക്തമായി പിന്തുണച്ച് രാഹുൽ ഈശ്വർ രംഗത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നതായി കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്.
യുവതിയുടെ പരാതിയിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ, പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ, സുപ്രീംകോടതി അഭിഭാഷക ദീപാ ജോസഫ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർക്ക് ഹാജരാകാൻ നോട്ടിസ് നൽകും. യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. രാഹുൽ നിലവിൽ ഒളിവിലാണ്. രാഹുലിന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി. ഒളിവിൽപോയ രാഹുൽ തിരുവനന്തപുരത്തെത്തി അഭിഭാഷകനെ കണ്ട് മടങ്ങിയെന്നാണ് സൂചന. മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.




