തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം ലക്ഷദീപം ഈ മാസം ഇരുപതാം തീയതി മുതൽ ആരംഭിക്കും. 56 ദിവസം നീണ്ടുനിൽക്കുന്ന പരിപാടി 2026 ജനുവരി 14 ന് അവസാനിക്കും. ആറു വർഷത്തിൽ ഒരിക്കലാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മുറജപം നടക്കുക.
മുറജപത്തിന്റെ ഭാഗമായി ‘വന്ദേ പത്മനാഭം’ എന്ന പേരിൽ 56 ദിവസം നീണ്ടുനിൽക്കുന്ന നൃത്ത, സംഗീത പരിപാടികൾ ക്ഷേത്രത്തിൽ അരങ്ങേറും.
‘വന്ദേ പത്മനാഭം’ പരിപാടി പ്രശസ്ത സിനിമ നടനും, നിർമാതാവുമായ തെന്നിന്ത്യൻ താരം റാണ ദഗുബട്ടി ഉദ്ഘാടനം ചെയ്യും. നവംബർ 20 ന് വൈകീട്ട് നാലരയ്ക്കാണ് ഉദ്ഘാടന പരിപാടി നടക്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.
എന്തിനാണ് മുറജപം?
രാജ്യ ഭരണത്തിൽ നീതി നടപ്പാക്കുമ്പോഴും, യുദ്ധക്കളങ്ങളിലും, രാജ്യ വിസ്തീർണ്ണം കൂട്ടേണ്ടി വരുമ്പോഴും മറ്റും മനഃപൂർവ്വമല്ലാതെ ഉണ്ടാകപ്പെടുന്ന പാപങ്ങളുടെ പരിഹാര ക്രിയയെന്ന നിലയിലാണ് മുറജപം നടത്തിയിരുന്നത്.
വേദമന്ത്രങ്ങളുടെ പാരായണമായ മുറജപത്തിൽ ഓരോ മുറയിലും ഋഗ്വേദം,യജുർവേദം,സാമവേദം എന്നിവ ക്രമമായി ജപിക്കും. ഒരു മുറ 8 ദിവസം കൂടുന്നതാണ്. 7 ദിവസം കഴിഞ്ഞ് എട്ടാംദിവസത്തെ മന്ത്രജപത്തിനൊടുവിൽ മുറശീവേലി. ഭഗവാനെ പ്രത്യേക വാഹനത്തിൽ എഴുന്നള്ളിച്ചാണ് മുറശീവേലി നടത്തുന്നത്.
ജപം ശ്രുതിമധുരം
കൃത്യമായ ജപ രീതി മുറജപത്തിന്റെ പ്രത്യേകതയാണ്. ഋഗ്വേദം മന്ത്രപ്രധാനമാകുമ്പോൾ യജുർവേജം ക്രിയാപഥം ആകുന്നു. സാമവേദം കർണാമൃതമായ ശ്രുതിമധുരമാണ്. വേദജപങ്ങളോടൊപ്പം സൂക്തങ്ങളും വിഷ്ണുസഹസ്രനാമവും ക്ഷേത്ര മതിൽക്കെട്ടിനകത്തു മാത്രമല്ല, ദേശം മുഴുവനും മുഴങ്ങിക്കൊണ്ടേയിരിക്കും.
നയിക്കുന്നവർ
കാഞ്ചീപുരം, ഉഡുപ്പി, മഹാരാഷ്ട്ര, തിരുപ്പതി, തൃശൂർ വേദപഠനശാല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ശ്രേഷ്ഠരായ വൈദികർ പങ്കെടുക്കുന്നു. തിരുനാവായ വാദ്വാൻ, തൃശൂർ ബ്രഹ്മസ്വം മഠം, കൈമുക്ക് വൈദികൻ, കപ്ലിങ്ങാട് വൈദികൻ, ചെറുമുക്ക് വൈദികൻ തുടങ്ങി പ്രമുഖരായ ബ്രഹ്മജ്ഞാനികൾ പങ്കെടുക്കും.
എവിടെ?
ക്ഷേത്രത്തിനുള്ളിൽ ഇതിനായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ രാവിലെ 6.30 മുതൽ 10.30 വരെ വേദജപം, സൂക്തജപം, സഹസ്രനാമജപം എന്നിവ നടക്കും.
ഋഗ്വേദം– വലിയ ബലിക്കല്ലിനു മുന്നിലൂടെ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഇടതുവശത്ത് മണ്ഡപത്തിൽ ഋഗ്വേദപൂജ നടക്കുന്നു.
യജൂർവേദം– ഋഗ്വേദ ജപം നടത്തുന്നതിന്റെ വലതുവശത്തുള്ള മണ്ഡപത്തിൽ
സാമവേദം– ഋക്–യജുർവേദജപം നടക്കുന്ന സ്ഥലത്തുനിന്ന് ഉള്ളിൽ പ്രവേശിക്കുമ്പോൾ വലതുവശത്ത് അലങ്കാരമണ്ഡപത്തിൽ
സൂക്തങ്ങൾ– ശ്രീപത്മനാഭസ്വാമിയുടെ ശ്രീകോവിലിനു പുറകിൽ വലതുവശത്തായി ശ്രീവേദവ്യാസരുടെ മുന്നിൽ വിഷ്ണുസഹസ്രനാമം– കിഴക്കേനട കൊടിമരത്തിനടുത്തുള്ള കുലശേഖര മണ്ഡപത്തിൽ.
ജലജപം
രാവിലെയുള്ള ജപത്തിൽ പങ്കെടുക്കുന്ന വൈദികർ എല്ലാവരും വൈകുന്നേരം 6 മണിക്ക് പത്മതീർഥക്കുളത്തിലാണ് ജലജപം നടത്തുക. വെള്ളത്തിൽ ഒരുമിച്ച് ഇറങ്ങിനിന്ന് വേദമന്ത്രങ്ങളും സഹസ്രനാമവും ചൊല്ലി ജലജപം ശ്രേഷ്ഠമാക്കുന്നു.
ജലജപം എന്തിന്?
നാടെങ്ങും ജനങ്ങൾ അനുഭവിക്കുന്ന പേമാരി, പ്രളയം, മറ്റു പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ കഷ്ടപ്പാടുകളിൽ നിന്നു രക്ഷ പ്രാപിക്കുന്നതിനു ഭഗവദ്പ്രസാദം ആവശ്യമാണ്. ജലത്തിൽ ഇറങ്ങിനിന്ന് ജപിക്കുന്ന വൈദികരോടൊപ്പം കരയിൽ നിന്നു ജപിക്കാൻ അറിയാവുന്നവർ കൂടി ജപിക്കുന്നതു മൂലം ഓരോ വ്യക്തിക്കും അനന്തര തലമുറകൾക്കും അതിന്റെ പുണ്യം ലഭിക്കുന്നുവെന്നാണു വിശ്വാസം.
സഹസ്രനാമജപം
എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ ഭക്തജനങ്ങളുടെ കൂട്ടായ്മയോടെയുള്ള സഹസ്രനാമജപം നാടകശാലയിൽ നടക്കും. മുഴുവൻ ഭക്തജനങ്ങൾക്കും പങ്കെടുക്കാനാകും.
കളഭാഭിഷേകം
ക്ഷേത്രത്തിൽ വർഷത്തിൽ രണ്ടു തവണയാണ് ഭഗവാന് കളഭാഭിഷേകം നടത്തുന്നത്. ആനി കളഭവും മാർകഴി കളഭവും. ലക്ഷദീപം വരുന്നത് മാർകഴി കളഭത്തിനാണ്. അതോടൊപ്പം നടത്തുന്ന ഏഴു ദിവസത്തെ കളഭാഭിഷേകം കൂടാതെ 12 ദിവസത്തെ പ്രത്യേക കളഭാഭിഷേകവും നടക്കുന്നു. ഭക്തർക്കു വഴിപാടായും കളഭാഭിഷേകം നടത്താം. രാവിലെ 8 മണിക്കാണ് കളഭാഭിഷേകം നടക്കുന്നത്.
ലക്ഷദീപം
ലക്ഷദീപ ദിവസം വൈകുന്നേരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം ദീപപ്രഭയാൽ നിറഞ്ഞുനിൽക്കും. വൈകുന്നേരത്തെ ദീപാരാധനയ്ക്കുശേഷം 8.30 കഴിയുമ്പോൾ ആരംഭിക്കുന്ന മകരശീവേലിയ്ക്കു തിരുവിതാംകൂർ രാജവംശത്തിലെ സ്ഥാനികൻ, ശ്രീപത്മനാഭസ്വാമി, ശ്രീ നരസിംഹസ്വാമി, ശ്രീകൃഷ്ണസ്വാമി എന്നീ ദേവന്മാർക്ക് അകമ്പടി സേവിക്കും. വിഗ്രഹങ്ങൾ പുഷ്പാലംകൃതമായ ഗരുഡവാഹനത്തിലാണ് എഴുന്നള്ളിക്കുന്നത്. ക്ഷേത്രത്തിൽ ഒരു വർഷം 10 തവണ ഗരുഡവാഹനത്തിൽ ഭഗവാൻ പുറത്തെഴുന്നള്ളി ഭക്തർക്കു ദർശനം നൽകും. .
ഭൂലോകവൈകുണ്ഠം
മകരസംക്രമനാളിൽ അനേകായിരം മൺചിരാതിൽ നിന്നുള്ള ദീപപ്രഭയും വൈദ്യുത ദീപപ്രഭയും പ്രകാശം ചൊരിയും.
ഓരോ കൽത്തൂണിലും കുലവാഴകൾ കെട്ടിയും ക്ഷേത്രമുറ്റത്ത് തൂവെള്ള മണൽ വിരിച്ചും ക്ഷീരസാഗരത്തിന് സമാനമായി മാറ്റുന്നു. അങ്ങനെ പത്മനാഭസന്നിധി ഭൂലോകവൈകുണ്ഡമായി മാറുന്നു. 56 ദിവസം നീണ്ടുനിൽക്കുന്ന മുറജപത്തിനും ഈ ദിവസം പരിസമാപ്തി കുറിക്കുന്നു.




