തിരുവനന്തപുരം :- വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസില്‍ അറസ്റ്റിലായ സുരേഷ് കുമാറിന്റെ തിരിച്ചറിയല്‍ പരേഡ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തി. ശ്രീക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരി അര്‍ച്ചനയുടെ മുന്നിലാണ് പ്രതിയെ എത്തിച്ചത്. പ്രതിയെ അര്‍ച്ചന തിരിച്ചറിഞ്ഞു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് നിയോഗിച്ച സമിതിയും അര്‍ച്ചനയും പ്രതിയും മാത്രമാണ് പരേഡില്‍ പങ്കെടുത്തത്.
പ്രതിയെ തിരിച്ചറിയല്‍ പരേഡിനു ശേഷം കസ്റ്റഡിയില്‍ വാങ്ങി. ട്രെയിനിലും കോട്ടയത്ത് ഇയാള്‍ മദ്യപിച്ച ബാറിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. ആക്രമണത്തില്‍ പരുക്കേറ്റ ശ്രീക്കുട്ടി ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നവംബര്‍ രണ്ടിന് കേരള എക്‌സ്പ്രസില്‍ സഞ്ചരിക്കുന്നതിനിടെ പുകവലിക്കുന്നത് ചോദ്യം ചെയ്തതിനാണ് ജനറല്‍ കമ്പാര്‍ട്ട്മെന്റിന്റെ വാതിലിനു സമീപത്തുനിന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാര്‍ പുറത്തേക്കു ചവിട്ടി വീഴ്ത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചനയെയും ഇയാള്‍ തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. തലനാരിഴയ്ക്കാണ് അർച്ചന രക്ഷപെട്ടത്.




