അമരാവതി :- കർണൂലിൽ ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ ബസ്സിനു തീപിടിച്ചത് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്നാണെന്നു പ്രാഥമിക കണ്ടെത്തൽ. 41 പേരാണ് ബസിലുണ്ടായിരുന്നത്. 20 മരണം സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പുലർച്ചെയാണ് ബസ് ബൈക്കിൽ ഇടിച്ചത്. ബൈക്ക് ബസിനടിയിൽ കുടുങ്ങി മുന്നോട്ടു നീങ്ങി. ഇതിനിടെ ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടി ബസിന്റെ ഇന്ധന ടാങ്കിലേക്ക് തീ പടരുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ബൈക്ക് യാത്രികനും അപകടത്തിൽ മരിച്ചു.
ബസ്സിൽ 41 യാത്രക്കാർ ഉണ്ടായിരുന്നതായി കർണൂൽ ജില്ലാ കലക്ടർ പറഞ്ഞു. പുലർച്ചെ 3 മണിക്കും 3.10 നും ഇടയിലാണ് സംഭവം നടന്നതെന്നും ടാങ്കിലുണ്ടായ ചോർച്ചയാകാം തീപിടിത്തത്തിനു കാരണമായതെന്നും കലക്ടർ പറഞ്ഞു. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ പറയുന്നു. ബസ് പൂർണമായി കത്തി. മിക്ക യാത്രക്കാരും ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടം നടന്നത്. ചിലർ ജനാലകൾ തകർത്ത് രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും 25 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്. രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ രണ്ടു കുട്ടികളും ഡ്രൈവറും സഹ ഡ്രൈവറും ക്ലീനറും തീയിൽ നിന്നു രക്ഷപ്പെട്ടു. ബസ് ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിനു 2 ലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു.




