ന്യൂഡൽഹി :- ഡൽഹിയിലേക്ക് നാഗ്പുരിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ പക്ഷിയിടിച്ചതോടെ നാഗ്പുരിൽ തിരിച്ചിറക്കി. വിമാനം സുരക്ഷിതമായാണ് ലാൻഡ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. വിമാനം അറ്റകുറ്റ പണികൾക്കായി മാറ്റി. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അവർക്ക് വിമാനത്താവളത്തിൽ സഹായവും ഭക്ഷണവും നൽകിയെന്നും എയർ ഇന്ത്യ അറിയിച്ചു.

‘‘ഒക്ടോബർ 24ന് നാഗ്പുരിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന എഐ466, ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ പക്ഷിയിടിച്ചു. വിമാനത്തിന്റെ പരിശോധനയ്ക്കായി, സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം അനുസരിച്ച് മുൻകരുതൽ എന്ന നിലയിൽ നാഗ്പുരിലേക്ക് തിരികെ ഇറക്കാൻ തീരുമാനിച്ചു. വിമാനം സുരക്ഷിതമായി നാഗ്പുരിൽ ലാൻഡ് ചെയ്തു. തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി. ഇതിനു കൂടുതൽ സമയം വേണ്ടിവന്നതിനാൽ ആ വിമാനം റദ്ദാക്കേണ്ടിവന്നു. നാഗ്പുരിലെ ഞങ്ങളുടെ ജീവനക്കാർ യാത്രക്കാർക്ക് ഉടനടി സഹായം നൽകി’’ – എയർ ഇന്ത്യ വക്താവ് അറിയിച്ചു.




