കൂത്തുപറമ്പ് :- സിപിഎം കൗൺസിലർ വയോധികയുടെ മാല പൊട്ടിച്ച് കടന്നു പിടികൂടാൻ തുമ്പായത് നീല സ്കൂട്ടർ. നമ്പർ മറച്ച നീല സ്കൂട്ടറിലാണ് കോട്ടും ഹെൽമറ്റും ധരിച്ച് കൂത്തുപറമ്പ് നഗരസഭാ കൗൺസിലർ പി.പി. രാജേഷ് മാല മോഷ്ടിക്കാൻ എത്തിയത്. ഹെൽമറ്റും കോട്ടും ധരിച്ചതിനാലും നമ്പർ മറച്ചതിനാലും ആളെ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. എന്നാൽ നീല സ്കൂട്ടർ കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.
രാജേഷ് കൂത്തുപറമ്പ് നഗരസഭ നാലാം വാർഡ് കൗൺസിലറാണ്. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ രാജേഷ് പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കും വിധം പ്രവർത്തിച്ചതിനാൽ പാർട്ടിയിൽ നിന്നു പുറത്താക്കുന്നുവെന്ന് ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നും അറിയിച്ചു.
മോഷണത്തിനു ശേഷവും ഇയാൾ നാട്ടിൽ പതിവുപോലെ പൊതു പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മോഷണക്കേസ് പ്രതിയെ അന്വേഷിക്കാൻ ഇയാളുമുണ്ടായിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ടവർ ലൊക്കേഷനും പരിശോധിച്ച് പോലീസ് രാജേഷിലേക്ക് എത്തുകയായിരുന്നു. ഇയാൾ മുങ്ങുന്ന ഘട്ടമെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. മാല പ്രതിയിൽനിന്ന് പോലീസ് കണ്ടെടുത്തു. രാജേഷ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് . അറസ്റ്റിലായതിനു പിന്നാലെ രാജേഷിനെ പാർട്ടിയിൽ നിന്നു പുറത്താക്കി.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പി.ജാനകിയുടെ ഒന്നേകാൽ പവന്റെ സ്വർണ മാല കവർന്നത്. വീടിനു സമീപത്തുനിന്നു മീൻ മുറിക്കുന്നതിനിടെ പിന്നിലൂടെ എത്തി മാല പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷ്ണം മാത്രം ജാനകിക്ക് കിട്ടി. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. സിറ്റി പൊലീസ് കമ്മിഷണർ പി.നിഥിൻ രാജിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.




