ഐതീഹ്യങ്ങളിലും, ഹൈന്ദവ പുരാണങ്ങളിലും തുടങ്ങി സിനിമകളിൽ വരെ പരാമർശിച്ചിട്ടുള്ള അത്ഭുതസിദ്ധിയുള്ള ഒരു മാന്ത്രികരത്നം ആയിട്ടാണ് നാഗമാണിക്യം അറിയപ്പെടുന്നത്. നാഗ രത്നം, നാഗ റൂബി എന്നിങ്ങനെയും ഇതിനു പേരുകളുണ്ട്. പാതാളലോകത്തിൽനിന്നും ലഭിക്കുന്ന രത്നമാണിവയെന്നും വിശ്വസിക്കപ്പെടുന്നു. യഥാർത്ഥത്തിൽ ഉണ്ടെന്ന് ഒരു തെളിവും ഇല്ലാത്ത ഒരു കല്പിത വസ്തുവായാണ് ഇതിനെ കണക്കാക്കുന്നത്.
എന്നാല്‍ ഇതിനെ കുറിച്ച് വാദിക്കുന്ന രണ്ടു വിഭാഗം ആളുകളുണ്ട് നമുക്കിടയിൽ. ചിലര്‍ പറയുന്നത് ഇതൊരു കെട്ടുകഥ മാത്രമാണെന്നാണ്. എന്നാല്‍ ചിലർ നാഗമാണിക്യം സത്യമാണ് എന്നും പറയുന്നു.
കേരള സെക്രട്ടറിയേറ്റ് അടക്കമുള്ള 3700 ഏക്കർ ഭൂമിയുടെ അധിപരായിരുന്ന നാഗഞ്ചേരി മനയിൽ നാഗമാണിക്യം പോലെയുള്ള രത്‌നശേഖരം ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
വിശിഷ്ടങ്ങളായ നാഗങ്ങളുടെ തലയിൽ അണിയുന്നതാണ് നാഗമാണിക്യമെന്നും വിശ്വാസമുണ്ട്. പാതാളത്തിലെ നാഗലോകത്തിലെ ഒൻപതു തരം നാഗങ്ങളുടെ തലയിൽ ഈ രത്നങ്ങൾ കാണപ്പെടുന്നതായി പുരാണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ രത്നങ്ങൾ സൂക്ഷിക്കുന്ന നാഗങ്ങൾക്കും രത്നങ്ങൾക്കും ഒരേ നിറമാണെന്നും ആ രത്നങ്ങളിൽ നിന്നും പുറപ്പെടുന്ന പ്രകാശത്തിന്റെ വെളിച്ചത്തിൽ ഇരുട്ടിലും നാഗങ്ങൾക്കു സഞ്ചരിക്കാൻ കഴിയും എന്നും പറയപ്പെടുന്നു. ഈ രത്നം തലയിലണിയുന്ന നാഗങ്ങൾ അപകട ഘട്ടത്തിൽ രത്നം വിഴുങ്ങുമെന്നും പറയപ്പെടുന്നു. മൂർഖന്റെ വിഷം കാലാന്തരത്തിൽ ഉറഞ്ഞു കട്ടിയാകുന്നതാണ് നാഗമാണിക്യം എന്ന് വിശ്വസിക്കുന്ന ആളുകളും ഉണ്ട്. ഈ രത്നം സർപ്പങ്ങൾ വായിലാണു സൂക്ഷിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു.
നാഗങ്ങൾ വളരെ സൂക്ഷ്മതയോടെ കൊണ്ടു നടക്കുന്ന ഈ രത്നങ്ങൾ വളരെ വിരളമായെങ്കിലും താഴെവെക്കാറുണ്ടെന്നും അങ്ങനെ വെക്കുന്ന തക്കത്തിന് അത് എടുത്ത് ഒളിപ്പിക്കാൻ സാധിച്ചാൽ, രത്നം നഷ്ടപ്പെട്ട നാഗം തല തല്ലി ആത്മഹത്യ ചെയ്യുന്നതിലൂടെ രത്നം സ്വന്തമാക്കാൻ സാധിക്കുമെന്നും പറയപ്പെടുന്നു. ഈ നാഗമാണിക്യം ഭാഗ്യം നല്‍കുകയും, സര്‍വ്വരോഗ സംഹാരിയായി മാറുകയും ചെയ്യുമത്രെ. മരണം ഇല്ലാതെ ചിരഞ്ജീവിയായി ജീവിക്കാനുള്ള മരുന്നും ഇതില്‍ ഉണ്ടെന്നുമാണ് വിശ്വാസം.
മനുഷ്യൻ ഉൾപ്പെടെയുള്ള പല ജീവികളിലും ദേഹത്തിലെ രാസ പ്രക്രിയയുടെ ഭാഗമായി കല്ലുകൾ ഉണ്ടാകുന്നു. ഇത്തരത്തിൽ പശുവിന്റെയോ കാളയുടെയോ കുടലിൽ കാണപ്പെടുന്ന , സാധാരണയായി രോമത്തിൽ നിന്നോ ദഹിക്കാതെ കിടക്കുന്ന സസ്യപദാർത്ഥങ്ങളിൽ നിന്നാണ് ഔഷധമായി കണക്കാക്കുന്ന ‘ഗോരോചനം’ ഉണ്ടാകുന്നത്.
കസ്തൂരിമാനിന്റെ ശരീരത്തിൽ നിന്നും ലഭിക്കുന്ന ഒന്നാണ് ‘കസ്തൂരി’.
ചില ആനകളുടെ മസ്തകത്തിൽ നിന്ന് മണി ലഭിക്കുന്നതും കേട്ടുകേൾവി ഉണ്ട്. ‘ഗജമണി‘ എന്നാണ് അത് അറിയപ്പെടുന്നത്.
തിമിംഗലത്തിന്റെ ഛർദ്ദി കല്ലിന്റെ രൂപത്തിൽ വയറ്റിൽ നിന്നും പുറത്തെത്തുന്നുണ്ട്. ഇത് കോടികളുടെ വിപണി മൂല്യമുള്ള വസ്തുവാണ്.
മനുഷ്യരുടെ ശരീരത്തിൽ കിഡ്നിയിലും മറ്റും കല്ലുകൾ കാണപ്പെടാറുണ്ട്. ഇതേപോലെ അപൂർവമായി രാസപ്രക്രിയയുടെ
ഭാഗമായാണ് പാമ്പുകളുടെ തലയിലും നാഗമാണിക്യം എന്ന പേരിൽ അറിയപ്പെടുന്ന നീല കലർന്ന കറുപ്പു നിറത്തിലുള്ള കല്ലുകൾ രൂപപ്പെടുന്നത്. ഇത് നാഗമാണിക്യം അല്ല എന്നും പറയപ്പെടുന്നു..
തിളങ്ങുന്ന നാഗശിരസ്സ് എന്നത് വെളിച്ചത്തെ പാമ്പിന്റെ ശൽക്കങ്ങൾ പ്രതിഫലിപ്പിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രതിഭാസം മാത്രമാണെന്നും ചുരുക്കത്തിൽ കോടികൾ വിലമതിക്കുന്ന നാഗമാണിക്യം എന്ന ഒന്ന് ഇല്ല എന്നും പറയപ്പെടുന്നു.
എന്നാൽ, നാഗമാണിക്യ തട്ടിപ്പിൽ കുടുങ്ങുന്നവർക്ക് മുന്നിൽ ഏജന്റുമാർ നിരത്തുന്ന ന്യായങ്ങൾ നിരവധിയാണ് – ഒരു ചെറിപ്പഴത്തിന്റെ അത്ര വലുപ്പം ഉള്ളതാണു നാഗമാണിക്യമെന്നും, സെവൻസീസ് മീൻ ഗുളിക പോലെ തോന്നിക്കുംമെന്നും, രാത്രി ഇതു ചുവന്നു തിളങ്ങുമെന്നും, രശ്മി പ്രസരിപ്പിക്കുമെന്നും ; രശ്മിയുടെ നീളം, ശക്തി, പ്രഭ എന്നിവ അനുസരിച്ച് ഒരു കോടി മുതൽ 50 കോടി വരെയാണ് നാഗമാണിക്യത്തിന്റെ വിലയെന്നും പറയപ്പെടുന്നു. വയനാട്, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലെ വനാന്തർഭാഗത്തു നിന്ന് ആദിവാസികളാണ് നാഗമാണിക്യം ശേഖരിച്ചു നഗരത്തിലെ രത്നവ്യാപാരികൾക്ക് എത്തിക്കുന്നതത്രേ – ഇതൊക്കെ കേട്ട് നാഗമാണിക്യം വാങ്ങാൻ പോയി പണം നഷ്ടപ്പെട്ടവർ ഏറെ..
അതേസമയം, ശാസ്ത്രലോകം തീര്‍ത്തും ഇത് ഒരു കെട്ടുകഥയാണെന്നാണ് പറയുന്നത്. ശാസ്ത്രീയമായി പറയുകയാണെങ്കില്‍ മൂര്‍ഖന്‍ ഉള്‍പ്പെടെ ഒരു പാമ്പിനും രത്‌നം പോലുള്ള വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള ശേഷിയില്ലത്രെ. നാഗമാണിക്യം എന്ന വിശ്വാസം നാടോടിക്കഥകളില്‍ നിന്നുണ്ടായതാണെന്നും അതിനു ശാസ്ത്രീയമായി ഒരു അടിത്തറ ഇല്ലെന്നും ശാസ്ത്രലോകം പറയുന്നു.
ജെം ടെസ്റ്റിംഗ് ലാബുകൾക്ക് രണ്ട് ജന്തുജന്യരത്നങ്ങളെക്കുറിച്ച് അറിയാം – മുത്തും, പവിഴവും. കൂടാതെ കോണിഫറസ് മരത്തിന്റെ കറ കാലപ്പഴക്കത്താൽ ഫോസിൽ രൂപം പ്രാപിക്കുന്ന അംബർ എന്ന സസ്യജന്യരത്നവും ഉണ്ട്. പക്ഷെ നാഗമാണിക്യം ഇന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്ന് ശാസ്ത്രലോകം അവകാശപ്പെടുന്നു.
സിന്തറ്റിക് മാണിക്യം ഒരു ചെറിയ ജൂവൽ ബോക്സിൽ ഒരു എൽ ഇ ഡി ലൈറ്റ് സഹിതം സ്ഥാപിച്ച് ജൂവൽ ബോക്സ് അമർത്തുമ്പോൾ ലൈറ്റ് പ്രകാശിപ്പിക്കും വിധം സെറ്റ് ചെയ്ത് അരണ്ട വെളിച്ചത്തിൽ പ്രദർശിപ്പിച്ചാണു നാഗമാണിക്യത്തട്ടിപ്പു നടത്തുന്നത്. പലരും തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമാകുമ്പോഴേ ധനവാനാകാൻ പോയി ധനനഷ്ടം വന്ന കാര്യം പുറത്തറിയൂ.
അതേസമയം, ശാസ്ത്രലോകം ഇനി എത്ര തന്നെ വളർന്നാലും ആളുകൾ നാഗമാണിക്യത്തിൻ്റെ നിഗൂഢത തേടിയുള്ള യാത്ര തുടർന്നുകൊണ്ടേയിരിക്കും.. കാരണം ശാസ്ത്രത്തിനും മുകളിൽ പ്രവചിക്കാനാവാത്ത ഒരു മാന്ത്രിക ലോകം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളുകൾ നമുക്കിടയിൽ ഇനിയുമുണ്ട്…




