കൊച്ചി :- സീപോർട്ട് – എയർപോർട്ട് റോഡ് വികസനത്തിന്റെ രണ്ടാം ഘട്ടം ഉടൻ യാഥാർത്ഥ്യത്തിലേക്ക് ഇതോടെ കൊച്ചിയുടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. ഇരുപത് വർഷത്തോളം നീണ്ട തടസ്സങ്ങൾക്കൊടുവിൽ, പദ്ധതിയുടെ നിർണായക ഘട്ടമായ ഭൂമി കൈമാറ്റം പൂർത്തിയായതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്.

സീപോർട്ട് – എയർപോർട്ട് റോഡിൽ ഇരുമ്പനത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വരെ 25.7 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് വികസനത്തിന്റെ ഒന്നാം ഘട്ടം (ഇരുമ്പനം മുതൽ കളമശ്ശേരി വരെ 11.3 കി.മീ.) 2003-ൽ തന്നെ പൂർത്തിയായിരുന്നു. എന്നാൽ രണ്ടാം ഘട്ടമാണ് ഏറെക്കാലമായി മുടങ്ങിക്കിടന്നത്.
പ്രധാന തടസ്സം രണ്ടാം ഘട്ടത്തിലെ കളമശ്ശേരിയിലെ എച്ച്.എം.ടി ഭൂമിയും നേവൽ ആർമെന്റ് ഡിപ്പോട്ട് (NAD) ഭൂമിയും ഇപ്പോൾ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരളക്ക് (RBDCK) കൈമാറാൻ തീരുമാനമായി. NAD-ക്ക് വേണ്ട 2.49 ഹെക്ടർ ഭൂമി സംസ്ഥാനം നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു. ഇപ്പോൾ, തർക്കത്തിലായിരുന്ന 1.63 ഹെക്ടർ എച്ച്.എം.ടി ഭൂമിയും പദ്ധതിക്ക് ലഭിക്കുന്നതോടെ പ്രധാന പ്രശ്‌നം തീരും.
രണ്ടാംഘട്ട പദ്ധതി പ്രകാരം ഭൂമി കൈമാറ്റം പൂർത്തിയാകുന്നതോടെ നാല് ആഴ്ചക്കുള്ളിൽ എച്ച്.എം.ടി – NAD ഭാഗത്തെ റോഡ് നിർമ്മാണം ആരംഭിക്കാനാണ് RBDCK ഉദ്ദേശിക്കുന്നത്. ഈ 600 മീറ്റർ റോഡിന് 45 മീറ്റർ വീതിയുണ്ടാകും. കൂടാതെ, രണ്ടാം ഘട്ടത്തിന്റെ NAD ജംഗ്ഷൻ മുതൽ മഹിളാലയം ജംഗ്ഷൻ വരെയുള്ള 6.5 കിലോമീറ്റർ ഭാഗത്തെ നിർമ്മാണം ഡിസംബറിൽ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിനായി കിഫ്ബി (KIIFB) 569.34 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ട്രാഫിക് സുഗമമാക്കുന്നതിന്റെ ഭാഗമായി തോഷിബ ജംഗ്ഷനിൽ അടിപ്പാത (Underpass) നിർമ്മിക്കുന്നതും അധികൃതരുടെ പരിഗണനയിലുണ്ട്. നിർമ്മാണം പൂർത്തിയാകുന്നതോടെ കൊച്ചിയിലെ പ്രധാന ഭാഗങ്ങളിൽ നിന്ന് എയർപോർട്ടിലേക്കുള്ള യാത്രാ കുരുക്കും യാത്രാസമയവും കുറയ്ക്കാൻ സാധിക്കും.




