പത്തനംതിട്ട :- മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ ശബരിമല സ്വര്‍ണപ്പാളി കവര്‍ന്ന കേസില്‍ 14 വരെ റിമാന്‍ഡില്‍. പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്ന് സുധീഷ് കുമാറിന് അറിവുണ്ടായിട്ടും ചെമ്പുപാളിയെന്ന് രേഖയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളികളെ ചെമ്പുപാളികളെന്ന് എഴുതുകയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തുവിടാം എന്ന് ബോര്‍ഡിന് തെറ്റായ ശുപാര്‍ശക്കത്ത് നല്‍കി. പാളികള്‍ അഴിച്ചുമാറ്റുമ്പോള്‍ തിരുവാഭരണം കമ്മിഷണറുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തില്ല. മഹസ്സര്‍ തയ്യാറാക്കിയ സമയത്ത് സ്ഥലത്തില്ലാതിരുന്നവരുടെ പേരുകള്‍കൂടി ഉള്‍പ്പെടുത്തിയെന്നും ഉണ്ണിക്കൃഷ്ണന്‍പോറ്റിക്ക് സ്വര്‍ണം കൈവശപ്പെടുത്താന്‍ അവസരമൊരുക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മഹസ്സറുകളിലും വെറും ചെമ്പുതകിടുകള്‍ എന്ന് രേഖപ്പെടുത്തി.
തിരുവനന്തപുരത്ത് അറസ്റ്റിലായ സുധീഷ് കുമാറിനെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിലാണ് ഹാജരാക്കിയത്.
ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരുടെ മൊഴിയില്‍ സുധീഷിനെതിരേ പരാമര്‍ശങ്ങളുണ്ടായിരുന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച അപേക്ഷ നല്‍കും.
https://primemediaonline.com/sabarimala-gold-theft-case-murari-babu-remanded-for-14-days/
എല്ലാം മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരം -സുധീഷ്‌കുമാര്‍
തിരുവനന്തപുരം :- ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലായ മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന്റെ മൊഴികളിലെ തെളിവുകള്‍ അടിസ്ഥാനമാക്കിയ തുടരന്വേഷണം, ദേവസ്വം ബോര്‍ഡിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരം പ്രവര്‍ത്തിച്ചുവെന്നാണ് സുധീഷ്‌കുമാര്‍ ക്രൈംബ്രാഞ്ചിനു മൊഴിനല്‍കിയത്. താന്‍ മാത്രമല്ല, അന്നത്തെ ദേവസ്വം ബോര്‍ഡ് ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ഇതില്‍ ഇടപെട്ടിരുന്നുവെന്നും മേല്‍ത്തട്ടില്‍ നിന്നുണ്ടായ നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നും സുധീഷ്‌കുമാര്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലില്‍ അന്വേഷണസംഘത്തോടു പറഞ്ഞു.
രേഖകളില്‍ സ്വര്‍ണം പൂശിയ പാളികള്‍ എന്ന പരാമര്‍ശം ഒഴിവാക്കിയതും മേലുദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശപ്രകാരമാണെന്നാണ് മൊഴി. എക്സിക്യുട്ടീവ് ഓഫീസര്‍ മാത്രം വിചാരിച്ചാല്‍ ഇത്തരമൊരു മാറ്റം രേഖകളില്‍ വരുത്താന്‍ കഴിയില്ലെന്നും അന്ന് ഏല്‍പ്പിച്ച ജോലി മാത്രമാണ് നിര്‍വഹിച്ചതെന്നുമാണ് സുധീഷ്‌കുമാറിന്റെ മറുപടി എന്ന് അറിയുന്നു.
സ്വര്‍ണം പൂശിയ പാളികള്‍ ഉണ്ണികൃഷ്ണന്‍പോറ്റിക്കു കൈമാറിയത് ദേവസ്വം ബോര്‍ഡില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ്. ഓരോഘട്ടത്തിലും ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്കു കൈമാറിയിരുന്നു. രേഖകള്‍ അപ്പോള്‍ത്തന്നെ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. അവരാരും ചെമ്പുപാളികള്‍ എന്ന് എഴുതിയത് തിരുത്തിയില്ല, എതിര്‍ത്തതുമില്ല. നടപടികള്‍ എല്ലാവരും അറിഞ്ഞിരുന്നു. സ്വര്‍ണം പൂശിയ പാളികള്‍ കൈമാറിയ സമയത്തു നടന്ന ചര്‍ച്ചകളുടെയും നടപടികളുടെയും വിശദാംശങ്ങളും സുധീഷ്‌കുമാര്‍ അന്വേഷണസംഘത്തിനു മുന്നില്‍ വിവരിച്ചു.
അന്നത്തെ ദേവസ്വം ഭരണാധികാരികളിലേക്കും കമ്മിഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിലേക്കും ഇതുപ്രകാരം അന്വേഷണം നീളും. സുധീഷ്‌കുമാറിന്റെ മൊഴി വിശകലനം ചെയ്യാനും ലഭിച്ച തെളിവുകളുമായി ഒത്തുനോക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മൊഴി ശരിവെക്കുന്ന മുറയ്ക്ക് ഉന്നതരെയും ചോദ്യം ചെയ്യും. നിലവിലെ സാഹചര്യത്തില്‍ ഇവരും പ്രതിയാകാനും അറസ്റ്റിനും ഉള്ള സാധ്യതയുണ്ട്. കൂടുതൽ ഉന്നതരും പ്രതിസ്ഥാനത്ത് വരും.




